പത്തനാപുരം: പോലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങവേ ഭര്‍ത്താവ് യുവതിയുടെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കടശ്ശേരി രേവതി വിലാസത്തില്‍ രേവതി (23) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മലപ്പുറം തിരൂര്‍ ബാവപടി ലൈനീകാട്ടില് വീട്ടില്‍ ഗണേശ് (30) നെ പത്തനാപുരം പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 തിന് പത്തനാപുരം വനം വകുപ്പ് ഡിപ്പോയ്ക്ക് സമീപം വച്ചായിരുന്നു സംഭവം നടന്നത്. രാവിലെ പോലീസ് സ്റ്റേഷനിലെത്തി മടങ്ങവേ പിന്നാലെ ബൈക്കിലെത്തിയ ഭര്‍ത്താവ് ഗണേശ് ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തിരുവനന്തപുരം ലുലുമാളില്‍ ജോലി ചെയ്തിരുന്ന രേവതിയെ ഒന്‍പത് മാസം മുമ്പാണ് മലപ്പുറം സ്വദേശിയായ ഗണേശ് വിവാഹം കഴിക്കുന്നത്.
ഇരുവരുടെയും രണ്ടാം വിവാഹമാണെന്ന് പോലീസ് പറയുന്നു. പരസ്പരം സംശയങ്ങള്‍ കാരണം ഇരുവരും കഴിഞ്ഞ മൂന്ന് മാസമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് രേവതിയെ കാണാനില്ലെന്ന് പത്തനാപുരം പോലീസില്‍ ഗണേശ് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് രേവതിയുമായി ബന്ധപ്പെട്ട പോലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ച് വരുത്തി ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു.
എന്നാല്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും പിരിയുകയാണെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് രണ്ട് പേരെയും പോലീസ് സ്റ്റഷനിൽ എഴുതിവെപ്പിച്ച ശേഷം വിട്ടയച്ചു. മടങ്ങും വഴിയായിരുന്നു സംഭവം നടന്നത്.കൈയ്ക്കും കഴുത്തിനും കാലുകള്‍ക്കുമാണ് രേവതിയ്ക്ക് കുത്തേറ്റത്. രേവതിയെ പത്തനാപുരം സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
പ്രാഥമിക ചികിത്സ നല്കിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കേളജില്‍ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഗണേശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയില്‍
03:23 AM Aug 16, 2023 | Deepika.com