ഇംഫാൽ: മണിപ്പുരിലെ വംശീയ സംഘർഷത്തിന് കാരണം മ്യാൻമറിൽനിന്നുള്ള കുക്കികളാണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മിസോറാമിൽ നിന്നുള്ള രാജ്യസഭാംഗം കെ.വൻലാൽവേന. തന്റെ സംസ്ഥാനം മ്യാൻമറിൽനിന്നുള്ള 40,000 ത്തിലധികം ആളുകൾക്ക് അഭയം നൽകിയിട്ടുണ്ട്. അവർ ഒരു പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വൻലാൽവേനയുടെ പാർട്ടി മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്) ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിലെ ഘടകകക്ഷിയാണ്.
ഈ പ്രശ്നങ്ങളെല്ലാം മ്യാൻമർ കുക്കികൾ സൃഷ്ടിച്ചതല്ല. മ്യാൻമറിൽ നിന്ന് 40,000-ത്തിലധികം അഭയാർഥികൾ മിസോറാമിൽ എത്തിയിട്ടുണ്ടെങ്കിലും അവർ ഇതുവരെ ഒരു കുഴപ്പവും സൃഷ്ടിച്ചില്ല. എന്നാൽ മ്യാൻമറിലെ പട്ടാള അട്ടിമറിയുടെ തുടക്കം മുതൽ മണിപ്പൂർ സർക്കാർ അവരെ തടഞ്ഞിരുന്നു. ആരെങ്കിലും അതിർത്തി കടന്നാൽ അവരെ പിടികൂടി ജയിലിലടയ്ക്കുകയും ചെയ്തു.
മ്യാൻമർ അഭയാർഥികൾ മാത്രം എങ്ങനെയാണ് എല്ലാ അസ്വസ്ഥതകളും സൃഷ്ടിച്ചത്? ഇംഫാലിൽ നിരവധി വീടുകളും പള്ളികളും കത്തിച്ചു. ഇതൊന്നും മ്യാൻമർ അഭയാർഥികൾ സൃഷ്ടിച്ചതല്ല. പട്ടാള അട്ടിമറിക്ക് മുമ്പ് ചില ഗോത്രവർഗക്കാർ മിസോറാമിലും മണിപ്പൂരിലും കടന്നിരുന്നു. അവരാണ് ഈ പ്രശ്നം സൃഷ്ടിച്ചതെന്ന് പറഞ്ഞാൽ അത് തെറ്റാണ്- അദ്ദേഹം പറഞ്ഞു.
മണിപ്പുർ സംഘർഷത്തിന് കാരണം മ്യാൻമർ കുക്കികളല്ല: അമിത് ഷായ്ക്ക് മറുപടിയുമായി മിസോറാം എംപി
09:49 PM Aug 15, 2023 | Deepika.com