വാഗ്ദാനങ്ങൾ പൂർത്തിയാക്കും, 2047ൽ ഇന്ത്യ വികസിത രാജ്യമാകും: പ്രധാനമന്ത്രി

09:52 AM Aug 15, 2023 | Deepika.com
ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാന്പത്തിക ശക്തിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തറക്കല്ലിട്ട എല്ലാ പദ്ധതികൾക്കും തന്‍റെ സർക്കാർ തന്നെ ഉദ്ഘാടനം നിർവഹിക്കുമെന്നും ഭരണതുടർച്ച പ്രഖ്യാപിച്ചുകൊണ്ട് മോദി പറഞ്ഞു.

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായായിരുന്നു പ്രധാനമന്ത്രി. 2014ൽ സ്ഥിരതയുള്ള സർക്കാരിനാണ് ജനം വോട്ട് ചെയ്തത്. എല്ലാ ലക്ഷ്യങ്ങളും സമയത്തിന് മുന്പേ പൂർത്തിയാക്കും.

2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റും. ഇന്ത്യയെ വികസിത രാജ്യമാക്കാൻ ചില നിർദേശങ്ങളും മോദി മുന്നോട്ട് വച്ചു. രാജ്യം ഐക്യത്തോടെ മുന്നോട്ട് പോകണം. "മേയ്ഡ് ഇൻ ഇന്ത്യ' ഉത്പന്നങ്ങൾക്ക് ലോകത്തിന്‍റെ വിശ്വാസം നേടിയെടുക്കാൻ കഴിയണം.

രാജ്യത്തെ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന വികസനത്തിന് എല്ലാ വഴിയും തേടണം. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും വികസനവും പ്രതീക്ഷയും നിറവേറ്റണമെന്നും മോദി പറഞ്ഞു.

ഇന്ത്യയിൽ എവിടെ നടക്കുന്ന വിഷയവും രാജ്യത്തെ ഒന്നാകെ ബാധിക്കും. മണിപ്പുരിലെ അക്രമങ്ങൾ മഹാരാഷ്ട്രയിലെ ജനങ്ങൾക്കും വേദനയുണ്ടാക്കും. ആസാമിലെ വെള്ളപ്പൊക്കം കേരളത്തിലെ ജനങ്ങൾക്കും വേദന ഉളവാക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

കരകൗശല തൊഴിലാളികൾക്കായി 15000 കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. വിശ്വകർമ ജയന്തി ദിനത്തിൽ പദ്ധതി തുടങ്ങും. 25000 ജൻ ഔഷധി കേന്ദ്രങ്ങൾ കൂടി തുടങ്ങും. സ്വന്തമായി ഭൂമിയില്ലാത്തവർക്ക് വീട് വയ്ക്കാൻ ബാങ്ക് വായ്പ ലഭ്യമാക്കാൻ പദ്ധതി തുടങ്ങുമെന്നും മോദി പറഞ്ഞു.

രാജ്യത്ത് ബോംബ് സ്ഫോടനങ്ങൾ പഴങ്കഥയായെന്ന് മോദി പറഞ്ഞു. ഭീകരാക്രമണവും മാവോയിസ്റ്റ് ഭീഷണിയും കുറഞ്ഞെന്നും മോദി അവകാശപ്പെട്ടു.