തിരുവനന്തപുരം: പ്രതിപക്ഷത്തെ കുടുക്കാൻ കൊണ്ടുവന്ന സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഭരണപക്ഷത്തിനു കുരുക്കാകുന്നു. റിപ്പോർട്ട് നിയമസഭയിൽ വച്ച് പരസ്യപ്പെടുത്താൻ തീരുമാനിച്ചെങ്കിലും സർക്കാരിലെ ആശയക്കുഴപ്പവും നിയമപ്രശ്നങ്ങളും വിഷയം സങ്കീർണമാക്കി മാറ്റുകയാണ്.
നിയമോപദേശത്തോടെയാണു ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭയിൽ കൊണ്ടുവന്നതും വിജിലൻസ്, ക്രിമിനൽ കേസുകൾ ഉൾപ്പെടെയുള്ള നടപടികൾക്കു തീരുമാനമെടുത്തതും. അതിന്റെ അടിസ്ഥാനത്തിലുള്ള സർക്കാർ ഉത്തരവു പുറപ്പെടുവിക്കേണ്ട സമയത്താണ് ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നത്. ഒരു വട്ടം കൂടി നിയമോപദേശം തേടിയ ശേഷവും ഒമ്പതു ദിവസമായിട്ടും ഉത്തരവു പുറപ്പെടുവിക്കാൻ സാധിക്കാത്തതു സർക്കാരിനു ക്ഷീണമായി.
വിമർശനം ശരിവച്ചു
രണ്ടാമതൊരിക്കൽക്കൂടി മന്ത്രിസഭയുടെ പരിഗണനയിൽ വിഷയം വന്നപ്പോൾ വിദഗ്ധ നിയമോപദേശം തേടാൻ തീരുമാനിച്ചു. ഇതോടെ ആദ്യം തേടിയ നിയമോപദേശത്തിന്റെ സാധുതകൂടിയാണു ചോദ്യംചെയ്യപ്പെടുന്നത്. വേണ്ടത്ര ആലോചനയില്ലാതെ തിടുക്കത്തിൽ റിപ്പോർട്ട് കൊണ്ടുവന്നു നടപടിക്കു തീരുമാനിച്ചു എന്ന ആക്ഷേപം സർക്കാർതന്നെ ശരിവച്ചിരിക്കുകയാണ്.
പഴുതുകളടച്ചുള്ള നടപടികൾക്കു വിദഗ്ധ നിയമോപദേശം തേടുന്നു എന്നാണു മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചത്. തുടക്കത്തിലേ പഴുതുകളടച്ചു നടപടിയിലേക്കു നീങ്ങിയിരുന്നെങ്കിൽ ഇപ്പോഴത്തെ ആശയക്കുഴപ്പം ഉണ്ടാകില്ലായിരുന്നു എന്നു വ്യക്തം. ഇക്കാര്യത്തിൽ ഭരണപക്ഷത്തുതന്നെ മുറുമുറുപ്പ് ഉയരുന്നുണ്ട്.
നവംബർ ഒമ്പതിനു നിയമസഭ സമ്മേളിക്കുന്നതിനു മുമ്പ് സുപ്രീംകോടതി റിട്ടയേഡ് ജഡ്ജിയുടെ നിയമോപദേശം ലഭ്യമാക്കി ഉത്തരവു പുറപ്പെടുവിച്ചു നടപടി റിപ്പോർട്ടുമായി നിയമസഭയിൽ പോകാനാണു സർക്കാർ നോക്കുന്നത്. സർക്കാരിനു ലഭിക്കുന്ന നിയമോപദേശം എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല.
പ്രതിപക്ഷത്തിനു പിടിവള്ളി
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിനു മുൻ തീരുമാനത്തിൽനിന്നു പിന്നോക്കം പോകേണ്ടി വരുമോയെന്നും പറയാൻ കഴിയില്ല. ചുരുക്കത്തിൽ, സർക്കാരിനു രാഷ്ട്രീയ മേൽക്കൈ നേടാൻ ഉപയോഗിച്ച വിഷയം വേണ്ടത്ര ആലോചനയില്ലാതെ കൈകാര്യം ചെയ്തത് പ്രതിപക്ഷത്തിനു പിടിവള്ളി കൊണ്ടുപോയി കൊടുത്ത സ്ഥിതിയായി.
വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ ദിവസമായിരുന്നു സോളാർ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ നടപടി പ്രഖ്യാപിച്ചത്. ഇതിനു പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശ്യമുണ്ടെന്നു പ്രതിപക്ഷം അന്നുതന്നെ ആരോപിച്ചിരുന്നു. ആ ആരോപണത്തിനു ബലം നൽകുന്ന സംഭവങ്ങളാണു പിന്നാലെ വന്നുകൊണ്ടിരിക്കുന്നത്.
സോളാർ കമ്മീഷൻ അവരുടെ പരിഗണനാവിഷയങ്ങളുടെ പരിധിക്കു വെളിയിൽ പോയി എന്ന ആക്ഷേപമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്നു തന്നെ മുന്നോട്ടുവച്ചത്. ഇപ്പോൾ സർക്കാർ അതേ വാദം അംഗീകരിച്ചിരിക്കുന്നു. കമ്മീഷൻ പരിധി വിട്ടോ എന്ന കാര്യമാണ് സുപ്രീംകോടതിയിലെ റിട്ടയേഡ് ജഡ്ജിയോടു പരിശോധിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
നടപടി ചട്ടവിരുദ്ധമെന്ന്
കമ്മീഷൻ റിപ്പോർട്ടിന്റെ നിഗമനങ്ങൾ നിയമോപദേശത്തോടൊപ്പം പുറത്തുവിട്ട നടപടി ചട്ടവിരുദ്ധമാണെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഇതിന്റെ പേരിൽ കെ.സി. ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ അവകാശലംഘനത്തിനു നോട്ടീസ് നൽകിയിട്ടുണ്ട്. അതിനു പിന്നാലെയാണ് വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ സമർപ്പിച്ചത്. എന്നാൽ, റിപ്പോർട്ട് നൽകില്ലെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രിയും പരസ്യമായി പ്രഖ്യാപിച്ചു.
ഇല്ലാത്ത അധികാരം
യഥാർഥത്തിൽ റിപ്പോർട്ട് നൽകുമെന്നോ ഇല്ലെന്നോ പറയാനുള്ള അവകാശവും അധികാരവും ഇവർക്കില്ല. വിവരാവകാശ നിയമപ്രകാരം നിയമിക്കപ്പെട്ടിട്ടുള്ള ഇൻഫർമേഷൻ ഓഫീസർമാരോ വിവരാവകാശ കമ്മീഷണറോ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയുടെയും നിയമമന്ത്രിയുടെയും പ്രസ്താവനകൾ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നതിനു വേണ്ടിയാണെന്നുള്ള ആരോപണം പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു.
വിവരാവകാശ നിയമപ്രകാരം അപേക്ഷകർക്കു റിപ്പോർട്ട് നൽകേണ്ടിവരുമെന്നു സർക്കാരിനും ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് നവംബർ ഒമ്പതിനു നിയമസഭ കൂടി റിപ്പോർട്ട് പരസ്യമാക്കാൻ തീരുമാനിച്ചത്. അങ്ങനെ വന്നാൽ റിപ്പോർട്ട് കൊടുക്കാത്തതിന്റെ പേരിലുള്ള നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ഏകാഭിപ്രായത്തിലെത്തുമോ?
നടപടിക്രമങ്ങളിൽ സർക്കാരിനു പാളിച്ച പറ്റിയതുകൊണ്ടു പ്രതിപക്ഷം സുരക്ഷിതരായി എന്ന് അർഥമില്ല. നിയമസഭയിൽ റിപ്പോർട്ട് വയ്ക്കുന്നതോടെ റിപ്പോർട്ടിന്റെ പൂർണമായ ഉള്ളടക്കം പുറത്തു വരും. ഇനിയും പുറത്തു വരാത്ത ആരോപണങ്ങൾ ഉണ്ടാകാം. അതിനെല്ലാം ഉത്തരം നൽകേണ്ട ബാധ്യത അവർക്കുണ്ട്. പാർട്ടി ഒറ്റക്കെട്ടായി രംഗത്തുണ്ടെന്ന് ഉറപ്പാക്കേണ്ടിയും വരും. ഈ രണ്ടു കാര്യങ്ങളും അത്ര എളുപ്പമല്ല.
ശനിയാഴ്ച ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഏകാഭിപ്രായം രൂപീകരിച്ച് പരസ്യനിലപാടെടുക്കാൻ സാധിക്കുമോ എന്നത് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കു നിർണായകമായിരിക്കും.
ഏതായാലും ഒരു കാര്യം ഉറപ്പാണ്; രാഷ്ട്രീയപോരാട്ടത്തിനൊപ്പം കടുത്ത നിയമപോരാട്ടത്തിനുള്ള കളം കൂടിയാണ് ഒരുങ്ങുന്നത്. നിയമപോരാട്ടം ഉടനടി അവസാനിക്കുമെന്നും കരുതാനാകില്ല. സർക്കാർ ഉത്തരവു പുറത്തിറങ്ങിയാൽ ആ നിമിഷം കോടതിയെ സമീപിക്കാൻ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവർ തയാറായി നിൽക്കുകയാണ്. നിയമനടപടികൾ നീളുന്ന കാലത്തോളം സോളാർ പ്രശ്നത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് വായടപ്പിക്കാനുള്ള ഭരണപക്ഷത്തിന്റെ സാധ്യതകളും വർധിക്കുകയാണ്. സർക്കാർ വരുത്തിവച്ചിരിക്കുന്ന ആശയക്കുഴപ്പം പ്രതിപക്ഷത്തിനു തത്കാലത്തേക്കു പറഞ്ഞു നൽക്കാനുള്ള അവസരം മാത്രമാണു നൽകുന്നത്.
സാബു ജോണ്
വാൾ വീശി; കുരുക്കിലായി
12:51 AM Oct 20, 2017 | Deepika.com