തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും നഴ്സുമാരുടെയും ശന്പള വർധനയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം മിനിമം വേജസ് കമ്മിറ്റി സർക്കാരിനു വിട്ടു.
കഴിഞ്ഞ ജൂലൈ 20ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടത്തിയ ചർച്ചയിലുണ്ടായ തീരുമാനപ്രകാരമുള്ള ശമ്പള വർധന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇന്നലെ ലേബർ കമ്മീഷണർ കെ.ബിജു വിളിച്ചു ചേർത്ത യോഗത്തിലുണ്ടായത്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയും ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 16,000 രൂപയും ആക്കണം എന്നതായിരുന്നു സർക്കാർ നിർദേശം.
എന്നാൽ, ഇന്നലെ നടന്ന യോഗത്തിൽ ചില ആശുപത്രി മാനേജ്മെന്റുകൾ ശിപാർശകളെ എതിർത്തു. ഷിഫ്റ്റ് സമ്പ്രദായം, ശമ്പള വർധന, ട്രെയിനിംഗ് സമ്പ്രദായം എന്നിവയിൽ ചില മാനേജ്മെന്റുകൾ വിയോജിപ്പ് രേഖപ്പെടുത്തി. വിയോജനക്കുറിപ്പ് അടക്കമുള്ളവ ഉൾപ്പെടുത്തിയ റിപ്പോർട്ട് ലേബർ കമ്മീഷണർ തൊഴിൽ സെക്രട്ടറിക്കു കൈമാറും.
റിപ്പോർട്ട് പഠിച്ചശേഷം തൊഴിൽ വകുപ്പ് കരട് വിജ്ഞാപനം തയാറാക്കും. ആക്ഷേപമുള്ളവർക്ക് അത് അറിയിക്കുന്നതിനുള്ള അവസരവും ലഭിക്കും. വീണ്ടും ചർച്ചകൾക്കുശേഷമായിരിക്കും അന്തിമവിജ്ഞാപനം സർക്കാർ ഇറക്കുക. ചർച്ചയിൽ ആശുപത്രി മാനേജ്മെന്റുകൾ പൂർണമായും സഹകരിച്ചുവെന്ന് ലേബർ കമ്മീഷണർ കെ.ബിജു പറഞ്ഞു. ചില കാര്യങ്ങളിലുണ്ടായ എതിർപ്പ് മാനേജ്മെന്റുകൾ എഴുതി നൽകിയതായും അദ്ദേഹം പറഞ്ഞു.
ശമ്പള വർധന ആവശ്യപ്പെട്ട് നഴ്സുമാർ നടത്തിയ സമരത്തെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണു മിനിമം വേതനത്തിൽ ഏകദേശ ധാരണയായത്. നഴ്സുമാർക്കു പുറമെ മറ്റ് ആശുപത്രി ജീവനക്കാർക്കും ശമ്പളവർധനവിനു നിർദേശമുണ്ടായിരുന്നു.
ശിപാർശ പ്രകാരം കിടക്കകളുടെ എണ്ണമനുസരിച്ച് 20,000 രൂപ മുതൽ 35,000 രൂപവരെയാണു നഴ്സുമാർക്ക് ശമ്പളമായി ലഭിക്കുക. മറ്റ് ജീവനക്കാർക്ക് 16,000 രൂപ മുതൽ 27,000 രൂപ വരെയും ശമ്പളം ലഭിക്കും.
ഇന്നലെ തൊഴിൽ ഭവനിൽ നടന്ന യോഗത്തിൽ ലേബർ കമ്മീഷണർ കെ. ബിജുവിനു പുറമേ കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഫാ.തോമസ് വൈക്കത്തുപറമ്പിൽ, തൃശൂർ ജൂബിലി മിഷൻ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. ടിജോ ജോയ് മുല്ലക്കര, മിനിമം വേജസ് കമ്മിറ്റിയിൽ പ്രാതിനിധ്യമുളള ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഐഎൻഎ പ്രസിഡന്റ് ലിബിൻ തോമസ്, യുഎൻഎ സംസ്ഥാന പ്രസിഡന്റ് എം. ജാസ്മിൻ ഷാ തുടങ്ങിയവർ പങ്കെടുത്തു.
നഴ്സുമാരുടെ ശമ്പളവർധന: തീരുമാനം സർക്കാരിനു വിട്ടു
12:18 AM Oct 20, 2017 | Deepika.com