തിരുവനന്തപുരം: കൂത്തുപറന്പു വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് കെ. പത്മനാഭൻ നായർ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശയുടെ അടിസ്ഥാനത്തിൽ മുൻമന്ത്രി എം.വി. രാഘവൻ അടക്കമുള്ളവർക്കെതിരേ കേസെടുത്ത മാതൃകയിൽ സോളാർ കമ്മീഷൻ ശിപാർശയുടെ അടിസ്ഥാനത്തിൽ കേസെടുത്തു തുടരന്വേഷണം നടത്തും. ഇതേ മാതൃകയിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനുള്ള ഉത്തരവിന്റെ കരട് ചീഫ് സെക്രട്ടറി തയാറാക്കി.
നിയമപരമായി ഇതിൽ പൊരുത്തക്കേടില്ലെന്നു നിയമ വകുപ്പ് അറിയിക്കുകയും മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്താൽ പ്രത്യേക അന്വേഷണ സംഘ ഉത്തരവ് ഇന്നു പുറത്തിറക്കാൻ കഴിയും. അങ്ങനെയെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള ഉന്നത നേതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കുമെതിരേ ക്രിമിനൽ, വിജിലൻസ് കേസെടുത്ത് അന്വേഷിക്കാനുള്ള ഉത്തരവ് ഇന്നിറക്കാനാകുമെന്നാണു സർക്കാർ പ്രതീക്ഷ.
സോളാർ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ അന്വേഷണ റിപ്പോർട്ട് പ്രഥമ വിവരമായി പരിഗണിച്ചാകും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരമാണു നടപടി. ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിലുള്ള നടപടികളായി മുഖ്യമന്ത്രി പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും അന്വേഷണ ഉത്തരവിൽ ഉൾപ്പെടുത്തണമെന്നാണ് ചീഫ്സെക്രട്ടറി
ഡോ. കെ.എം. ഏബ്രഹാമിനോടു മുഖ്യമന്ത്രി നിർദേശിച്ചിരുന്നത്. ഇതുപ്രകാരം കമ്മീഷൻ കുറ്റക്കാരായി കണ്ടെത്തിയവരുടെ പേരുകളും അവരുടെ കുറ്റവും പ്രത്യേകമായി ഉത്തരവിൽ രേഖപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു. സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി പരാതിക്കാരനാകണം എന്ന നിർദേശം ഡോ. കെ.എം. ഏബ്രഹാം നേരത്തെ തള്ളിയിരുന്നു. ഇക്കാര്യം ദീപിക കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ സഹാചര്യത്തിലാണു കമ്മീഷനെ വാദിയാക്കി കേസെടുക്കാൻ ഒരുങ്ങുന്നത്. അപ്പോൾ ചീഫ് സെക്രട്ടറി പരാതിക്കാരനാകേണ്ടതില്ല.
എന്നാൽ, മാനഭംഗകേസുകൾ നിലനിൽക്കുമോ എന്ന ആശങ്ക നിയമ വകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. ഉമ്മൻ ചാണ്ടി, ആര്യാടൻ മുഹമ്മദ് തുടങ്ങിയവരടക്കം ഒരു ഡസനോളം പേർക്കെതിരേ മാനഭംഗക്കേസ് എടുക്കാനാണ് നിർദേശം.
സോളാർ തുടരന്വേഷണത്തിനു മാതൃക കൂത്തുപറമ്പ്
01:44 AM Oct 19, 2017 | Deepika.com