തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി ചികിത്സാർഥം അവധിയെടുക്കാൻ ഒരുങ്ങുന്നതായി സൂചന. നവംബർ ആദ്യം മുതൽ ഒരു മാസത്തെ അവധിക്കാണു മുഖ്യമന്ത്രിയോട് അനൗദ്യോഗികമായി അനുമതി തേടിയിട്ടുള്ളത്. ഇന്നു ചേരുന്ന മന്ത്രിസഭയിൽ അവധിയുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നു ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രക്തയോട്ടം കുറഞ്ഞതിനെത്തുടർന്ന് ഒരു കൈ ഉയർത്താൻ കഴിയാത്ത സ്ഥിതിയിലാണു തോമസ് ചാണ്ടി. കൈയ്ക്കു ശസ്ത്രക്രിയ വേണ്ടി വന്നേക്കും. അമേരിക്കയിൽ ചികിത്സയ്ക്കു പോകുന്നതിനെ കുറിച്ചാണ് ആലോചന. ഇദ്ദേഹത്തിന്റെ മകൾ അമേരിക്കയിലാണ്. കഴിഞ്ഞ കുറേ നാളായി കൈയിൽ ബാൻഡേജ് ഇട്ടാണു നടക്കുന്നത്.
മന്ത്രി വിദേശത്തു പോയാൽ അദ്ദേഹം കൈകാര്യം ചെയ്യുന്ന ഗതാഗതം, മോട്ടോർ വാഹനം, ജലഗതാഗതം വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മറ്റേതെങ്കിലും മന്ത്രിക്കു കൈമാറുകയോ ചെയ്യും.
അതിനിടെ, മാർത്താണ്ഡം കായൽ മന്ത്രി തോമസ് ചാണ്ടി കൈയേറിയെന്ന ആരോപണത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ഇന്നോ നാളെയോ അന്തിമ റിപ്പോർട്ട് കൈമാറുമെന്നാണു വിവരം. റിപ്പോർട്ടിൽ കൈയേറ്റം നടത്തിയതായി കണ്ടെത്തിയാൽ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണു നീണ്ട അവധിയെടുക്കുന്നതെന്നും സൂചനയുണ്ട്.
കെഎസ്ആർടിസി സിഎംഡിയുടെ ചുമതലയിൽനിന്നു നീക്കിയശേഷം നിയമനം നൽകപ്പെടാതിരുന്ന രാജമാണിക്യത്തിനു പുതിയ ചുമതല നൽകുന്നതും ഇന്നു ചേരുന്ന മന്ത്രിസഭ പരിഗണിക്കും. അങ്ങനെയെങ്കിൽ ഐഎഎസ് തലത്തിൽ മാറ്റത്തിനും സാധ്യതയുണ്ട്.
ഹൃദയസംബന്ധമായ ശസ്ത്രക്രിയയെ തുടർന്നു മന്ത്രി ടി.പി. രാമകൃഷ്ണൻ നീണ്ട അവധിയെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചുമതലയിലുള്ള തൊഴിൽ, എക്സൈസ് വകുപ്പുകളുടെ ചുമതല കുറച്ചു കാലം മുഖ്യമന്ത്രിയും പിന്നീടു മന്ത്രി ജി. സുധാകരനും വഹിച്ചിരുന്നു.
മന്ത്രി തോമസ് ചാണ്ടി അവധിയെടുക്കുന്നു
01:44 AM Oct 19, 2017 | Deepika.com