തിരുവനന്തപുരം: സോളാർ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ച നടപടിയെച്ചൊല്ലി പോലീസിൽ പൊട്ടിത്തെറി. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാർ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രൻ സർക്കാരിനു കത്തു നൽകി. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്നു സോളാർ കമ്മീഷൻ കണ്ടെ ത്തിയ അന്വേഷണ സംഘത്തിലെ എസ്പി, ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് പരാതി അറിയിക്കും.
കമ്മീഷന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിനുള്ള സർക്കാർ ഉത്തരവ് പുറത്തിറക്കാനുള്ള നടപടികൾ നിയമക്കുരുക്കിൽ പെട്ടതിനു പിന്നാലെ പോലീസ് സംഘത്തിന്റെ അസംതൃപ്തി കൂടി പുറത്തുവന്നതു സർക്കാരിനു തിരിച്ചടിയായി.
അതേസമയം, പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണ പരിധിയിൽ ഏതൊക്കെ വിഷയങ്ങൾ ഉൾപ്പെടുത്തണം എന്നതിനെക്കുറിച്ചു പഠിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു സോളാർ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രി കൈമാറി. നിയമസഭയിൽ വയ്ക്കും മുമ്പു വിവരാവകാശ നിയമപ്രകാരം നൽകാൻ കഴിയില്ലെന്നു സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണു റിപ്പോർട്ട് ഡിജിപിക്കു കൈമാറിയത്.
അന്വേഷണത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം താൻ ഏറ്റെടുക്കാമെന്നും ഭവിഷ്യത്തു നേരിടാൻ തയാറാണെന്നുമാണു ഹേമചന്ദ്രന്റെ കത്തിൽ പറയുന്നത്. മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്. അന്വേഷണ സംഘത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥർ സ്വയം വിരമിക്കാനുള്ള ആലോചനയിലാണ്.
കമ്മീഷൻ റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ നിയമോപദേശം എന്ന പേരിൽ എഴുതിച്ചേർത്തു പോലീസ് ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണു ശ്രമം. പോലീസിലെ ചില ഉന്നതരും ഈ ഗൂഢാലോചനയിൽ പങ്കാളികളാണെന്നു സംശയിക്കുന്നു.
അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്പിമാരായ കെ.എസ്. സുദർശനൻ, വി. അജിത്, റെജി ജേക്കബ്, ഡിവൈഎസ്പി ജെയ്സണ് ഏബ്രഹാം എന്നിവർ മികച്ച ട്രാക്ക് റിക്കാർഡുള്ളവരാണ്. ജിഷ വധക്കേസും നടിക്കെതിരേയുള്ള പീഡനക്കേസും അന്വേഷിച്ചതു സുദർശനനായിരുന്നു.
വി. അജിത് കെ.എം. മാണിക്കെതിരായ ബാർ കോഴ കേസിന്റെ അന്വേഷണ സംഘാംഗമായിരുന്നു. റെജി ജേക്കബും ജെയ്സണും വിവിധ കേസ് അന്വേഷണങ്ങളിൽ കഴിവു തെളിയിച്ചവരാണ്. (എന്നാൽ, സരിതയെ പീഡിപ്പിച്ചെന്നു കമ്മീഷൻ കണ്ടെത്തിയെന്നു പറയുന്ന എഡിജിപി കെ. പത്മകുമാർ, ഡിവൈഎസ്പി കെ. ഹരികൃഷ്ണൻ എന്നിവരുടെ പേരുകൾ കത്തിൽ പരാമർശിച്ചിട്ടില്ല.)
2013 ജൂണ് 14ലെ ഉത്തരവു പ്രകാരം അന്നത്തെ സംസ്ഥാന പോലീസ് മേധാവിയാണു പ്രത്യേക സംഘം രൂപീകരിച്ചത്. കേസുകൾ അന്വേഷിച്ചതും ആറു മാസത്തിനകം പൂർത്തിയാക്കിയതുമെല്ലാം വിചാരണഘട്ടത്തിലായിരുന്നു. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ട തു കോടതിയാണ്.
സോളർ കമ്മീഷൻ എങ്ങനെ ഉദ്യോഗസ്ഥരിൽ കുറ്റം കണ്ടെ ത്തിയെന്നു വ്യക്തമല്ല. കേസിലെ ഒരു വാദിക്കു പോലും അന്വേഷണത്തെക്കുറിച്ചു പരാതിയില്ല. അതിനാൽ അടിയന്തര നടപടി വേണമെന്നും കത്തിൽ പറയുന്നു.
മുഖ്യമന്ത്രിക്കു കൈമാറിയില്ല
തിരുവനന്തപുരം: സോളർ കമ്മീഷൻ റിപ്പോർട്ടിന്റെ പേരിൽ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തെ എതിർത്താണ് അന്വേഷണസംഘത്തിന്റെ തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിനും സംസ്ഥാന പോലീസ് മേധാവിക്കും കത്തു നൽകിയത്. ഇരുവരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി, കത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു കൈമാറണം. എന്നാൽ, ഇന്നലെ വൈകും വരെ ഇരുവരും കത്തു കൈമാറിയിട്ടില്ലെന്നാണു സൂചന.
കമ്മീഷൻ റിപ്പോർട്ടിനെതിരേ എഡിജിപി കെ. പദ്മകുമാറും സർക്കാരിനു കത്ത് നല്കി. സരിതയ്ക്കു തന്നോടു വ്യക്തി വിരോധമായിരുന്നെന്നു കത്തിൽ പറയുന്നു.
സോളാർ റിപ്പോർട്ടിലെ സർക്കാർ നടപടിയെച്ചൊല്ലി പോലീസ് സേനയിൽ പൊട്ടിത്തെറി
01:44 AM Oct 19, 2017 | Deepika.com