കൊച്ചി: നടി ആക്രമണത്തിനിരയായ സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കുമെന്നു സൂചന. നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങൾ പകർത്തിയ സുനിൽ കുമാർ (പൾസർ സുനി) രണ്ടാം പ്രതിയാകും.
നിലവിൽ സുനിൽകുമാർ ഒന്നാംപ്രതിയും ദിലീപ് പതിനൊന്നാം പ്രതിയുമാണ്. അന്വേഷണസംഘത്തിന്റെ നിർണായക യോഗം ഇന്ന് ആലുവ പോലീസ് ക്ലബ്ബിൽ ചേർന്നു പ്രതികളുടെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്ന എഡിജിപി ബി. സന്ധ്യയടക്കം പ്രത്യേകസംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. സ്പെഷൽ പ്രോസിക്യൂട്ടറും പങ്കെടുത്തേക്കും. ഗൂഢാലോചന എന്നതു കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തുല്യമാണെന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ദിലീപിനെ കേസിൽ ഒന്നാം പ്രതിയാക്കാനുള്ള നീക്കം.
കൃത്യം നടത്തിയതു ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദിലീപ് പറഞ്ഞതനുസരിച്ചു ക്വട്ടേഷൻ ഏറ്റെടുത്തയാളാണു സുനിൽ കുമാർ. കുറ്റകൃത്യത്തിൽ നേരിട്ട് ഏർപ്പെട്ടവർക്കു നടിയോട് മുൻ വൈരാഗ്യമുണ്ടെന്നു കണ്ടെത്താനായിട്ടില്ല. ദിലീപിനെതിരായ കുറ്റപത്രം എന്നു സമർപ്പിക്കണമെന്നത് സംബന്ധിച്ചും ഇന്നു തീരുമാനമുണ്ടാകുമെന്ന് അന്വേഷണസംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എട്ടു വകുപ്പുകൾ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണു താരത്തിനെതിരായ കുറ്റപത്രം തയാറാക്കിയിരിക്കുന്നതെന്നാണു വിവരങ്ങൾ. കുറ്റപത്രത്തിനൊപ്പം നൽകാൻ നേരിട്ടുളള തെളിവുകളുടെയും സാഹചര്യതെളിവുകളുടെയും അനുബന്ധ റിപ്പോർട്ടും പോലീസ് തയാറാക്കിയിട്ടുണ്ട്. ഇരുപതിലേറെ നിർണായക തെളിവുകൾക്കു പുറമെ ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത പല വിവരങ്ങളും കുറ്റപത്രത്തിൽ ഉണ്ടാകും. കേസുമായി ബന്ധപ്പെട്ട് 26 പേരുടെ രഹസ്യമൊഴികൾ പോലീസ് രേഖപ്പെടുത്തിയിരുന്നു.
നടി ആക്രമണത്തിനിരയായ സംഭവം: നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും
01:36 AM Oct 19, 2017 | Deepika.com