കോഴിക്കോട്: സോളാർ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ നിയമസഭ വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്നലെ ലീഗ് ഹൗസിൽ നടന്ന യുഡിഎഫ് നേതൃയോഗത്തി്ന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻചാണ്ടി സോളാർ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത് സ്വാഭാവിക നീതിയുടെ ഭാഗമായാണ്.
കമ്മീഷൻ റിപ്പോർട്ട് ആരോപണ വിധേയർക്ക് നൽകില്ലെന്നും നിയമസഭാ സമ്മേളനത്തിൽ മാത്രമെ വയ്ക്കുകയുള്ളൂവെന്നും പറയുന്ന സർക്കാർ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ വിളിച്ച് ചേർക്കണം.
മാറാട് കലാപത്തിന്റെ റിപ്പോർട്ട് മാറാട് കമ്മീഷൻ പുറത്തുവിട്ടിരുന്നു. മാത്രമല്ല സംസ്ഥാനത്ത് ഇതുവരെ നടന്ന 135 അന്വേഷണ റിപ്പോർട്ടുകൾക്കും ഇല്ലാത്ത പ്രത്യേകതയാണ് ഈ റിപ്പോർട്ടിന് സർക്കാർ നൽകുന്നത്. നാളിതു വരെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയിൽ പത്രസമ്മേളനം വിളിച്ച് ചേർത്തത് ഇതിന് പിന്നിലുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യം വ്യക്തമാക്കുന്നു. 32 കേസിൽ പ്രതിയായ ഒരു വ്യക്തി പറയുന്നതാണ് എൽഡിഎഫ് സർക്കാരിന് സ്വീകാര്യമെന്നത് തീർത്തും അപഹാസ്യമാണ്. നേതാക്കളെ കരിവാരിത്തേച്ച് യുഡിഎഫിനെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. കൂത്തുപറമ്പ് വെടിവയ്പ്കേസിൽ എംവിആറിനെതിരെ കേസെടുത്തതും പിന്നീട് സുപ്രീംകോടതി അത് റദ്ദാക്കിയതും എൽഡിഎഫ് സർക്കാരുകൾ റിപ്പോർട്ടുകൾ രാഷ്ട്രീയപകപോക്കലിന് ഉപയോഗിക്കും എന്നതിന് തെളിവാണ്. ഡിജിപി ഹേമചന്ദ്രന്റെ കത്ത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ ദുർബലപ്പെടുത്തി ബിജെപിയെ ഉയർത്തിക്കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യം. കേന്ദ്രത്തിൽ ബിജെപിയോട് എൽഡിഎഫ് സ്വീകരിക്കുന്നത് മൃദുസമീപനമാണ്. കേരളത്തിലെ മതനിരപേക്ഷ പാർട്ടികളെല്ലാം ബിജെപിയെ ശത്രുവായി കാണുമ്പോൾ അവരോട് ചേർന്ന് യുഡിഎഫിനെ നശിപ്പിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. അമിത്ഷാ വന്ന് ജാഥ നടത്തിയാൽ വശീകരിക്കപ്പെട്ട് പോകുന്നവരല്ല കേരളത്തിലെ ജനങ്ങളെന്ന് വ്യക്തമായിരിക്കുകയാണ്. മോദിയും ആർഎസ്എസും എത്ര ശ്രമിച്ചാലും അവർക്ക് കേരളത്തിലെ ഒരു ചേറിലും താമര വിരിയിക്കാൻ സാധിക്കില്ല. മതേതര പാർട്ടികൾക്ക് മാത്രമാണ് കേരളത്തിൽ വളക്കൂറുള്ളത് എന്നതിന്റെ തെളിവാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ് വിജയം. ബിജെപിയെ യുഡിഎഫിന് ഭയമില്ല. എന്നാൽ ബിജെപി ഉയർത്തുന്ന അപകടകരമായ രാഷ്ട്രീയത്തെയാണ് യുഡിഎഫ് എതിർക്കുന്നത്.
പോപ്പുലർ ഫ്രണ്ടും ആർഎസ്എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹംപറഞ്ഞു. വേങ്ങര ചുവപ്പിക്കുമെന്ന് പറഞ്ഞായിരുന്നു എൽഡിഎഫ് രംഗത്തിറങ്ങിയത്. ഭരണാധികാരം ദുരുപയോഗം ചെയ്യുകയും പണമൊഴുക്കുകയും ചെയ്തിട്ടും കനത്ത തിരിച്ചടിയാണ് നേരിട്ടത്.വേങ്ങരയിൽ സർക്കാരിനെതിരായ ജനവികാരം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സോളാർ ചർച്ചയ്ക്ക് നിയമസഭ വിളിച്ചുകൂട്ടണം: രമേശ് ചെന്നിത്തല
01:36 AM Oct 19, 2017 | Deepika.com