തിരുവനന്തപുരം: കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ വികസനത്തിനു ഭൂമി ഏറ്റെടുക്കേണ്ടതുമായി ബന്ധപ്പെട്ടു കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണെന്നു വനം മന്ത്രി കെ. രാജു അറിയിച്ചു. കേന്ദ്ര അനുമതിക്കായി ഇടപെടണമെന്നു ബന്ധപ്പെട്ടവരാരും ഇതുവരെ അറിയിച്ചിട്ടില്ല. അറിയിക്കുന്ന മുറയ്ക്ക് ഇക്കാര്യം ചർച്ച ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ. രാജു ദീപികയോടു പറഞ്ഞു.
കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതലുള്ള 27.6 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് നിർമാണം നിർത്തിവയ്ക്കാൻ വനം വകുപ്പ് ഉത്തരവിട്ടതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുതിയ വന സംരക്ഷണ നിയമം അനുസരിച്ചു പത്തു സെന്റിൽ കൂടുതൽ വനഭൂമി ഏറ്റെടുക്കേണ്ടി വന്നാൽ, കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണു ചട്ടം. ഇതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിനു സ്വന്തമായി തീരുമാനം എടുക്കാൻ കഴിയില്ല.
ബന്ധപ്പെട്ടവരുമായി പ്രശ്നങ്ങൾ ചർച്ച ചെയ്ത് ആവശ്യമായ പരിഹാരം നിർദേശിക്കാൻ കഴിയുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പു നൽകിയ സ്റ്റേ നീക്കാൻ വനം വകുപ്പുമായി ചർച്ച നടത്തുമെന്നു മന്ത്രി എം.എം. മണി നേരത്തെ പറഞ്ഞിരുന്നു.
കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതിക്കായി ചർച്ച നടത്തുമെന്നു മന്ത്രി കെ. രാജു
01:36 AM Oct 19, 2017 | Deepika.com