തിരുവനന്തപുരം: കേരളത്തിൽ ജനരക്ഷായാത്ര നടത്തിയത് ആർഎസ്എസിന്റെ അക്രമത്തെ പ്രോത്സാഹിപ്പിക്കാനാണെന്നും പയ്യന്നൂരിൽ സിംഹമായി വന്നിറങ്ങിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ തിരുവനന്തപുരത്തുനിന്നും എലിയായി തിരിച്ചുപോയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനരക്ഷായാത്രയ്ക്കു കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാനോ ആകർഷിക്കാനോ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു.
കാട്ടുപുലി പൊന്മാൻ ആകാൻ ശ്രമിക്കുന്നതുപോലെയാണ് അമിത് ഷാ സമാധാനത്തിന്റെ സുവിശേഷം പറയാൻ കേരളത്തിലെത്തിയത്. ഇത് അപഹാസ്യമാണ്. കേരളത്തിൽ നടക്കുന്ന കൊലപാതകത്തിൽ ഉത്തരം പറയേണ്ടത് ആർഎസ്എസാണ്. ജനരക്ഷായാത്ര ആരംഭിച്ചശേഷം 56 കേന്ദ്രങ്ങളിൽ സിപിഎം, സിപിഐ, കോണ്ഗ്രസ് പ്രവർത്തകർക്കുനേരെ ആക്രമണം നടന്നു.
കേസുകളിൽ പ്രതിയായ സിപിഎമ്മുകാർക്കു കടുത്ത ശിക്ഷ നൽകുമെന്നു പറഞ്ഞ ബിജെപി ദേശീയ അധ്യക്ഷൻ ഈ ശിക്ഷ എങ്ങനെ നടപ്പാക്കുമെന്നു കൂടി വ്യക്തമാക്കണമെന്നും കോടിയേരി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വികസനത്തിന്റെ കാര്യത്തിൽ അമിത് ഷാ നടത്തിയ വെല്ലുവിളി ഏറ്റെടുക്കാൻ സിപിഎം തയാറാണ്. ബിജെപി ഭരിക്കുന്ന ഏതു സംസ്ഥാനവുമായി നോക്കിയാലും കേരളം ഏറെ മുന്നിലാണ്. എന്നാൽ, അക്രമത്തിന്റെ കാര്യത്തിൽ ആർഎസ്എസുമായി മത്സരിക്കാൻ സിപിഎം ഇല്ല. അക്രമത്തെ അക്രമം കൊണ്ടല്ല ജനങ്ങളെ അണിനിരത്തിയാകും പാർട്ടി പ്രതിരോധിക്കുക. കേരളത്തിൽ മതപരമായ ധ്രുവീകരണം നടത്താനുള്ള ആർഎസ്എസിന്റെ ലക്ഷ്യം നടക്കാൻ പോകുന്നില്ല. മാർക്സിസ്റ്റുകാരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്നു പറഞ്ഞ ബിജെപി നേതാവിനെ ന്യായീകരിക്കുന്ന നിലപാടാണു കുമ്മനം രാജശേഖരൻ സ്വീകരിച്ചത്. ഏതു വഷളത്തനവും ഏറ്റെടുക്കുന്ന പാർട്ടിയായി കേരളത്തിലെ ബിജെപി മാറിയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സിംഹമായി വന്ന അമിത് ഷാ എലിയായി തിരിച്ചുപോയെന്നു കോടിയേരി
01:36 AM Oct 19, 2017 | Deepika.com