തിരുവനന്തപുരം: ചില കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും കേരളത്തിലെത്തി നടത്തിയ പ്രകോപനപരവും അസത്യജഡിലവുമായ പ്രചാരണം കേരളത്തിന്റെ സമാധാന ജീവിതം തകർക്കാനുദ്ദേശിച്ചുള്ളതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഫെഡറൽ മര്യാദകളുടെ ലംഘനം കൂടിയാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അത്തരം തെറ്റായ നീക്കങ്ങളെ നിയന്ത്രിക്കാൻ തയാറാകാതെ എന്തു സംവാദമാണ് അമിത് ഷാ ഉദ്ദേശിക്കുന്നതെന്നു പിണറായി ചോദിച്ചു.
എന്തായാലും ഇത്തരമൊരു അസാധാരണ പ്രകടനത്തിലൂടെ ബിജെപിയുടെ ഇരട്ട മുഖവും കാപട്യവുമാണു രാജ്യത്തിനു മുന്നിൽ ഒന്നുകൂടി തെളിഞ്ഞത്. എന്താണു കേരളത്തിന്റെ യഥാർഥ ചിത്രമെന്നും അത് എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് ഒരളവുവരെ മനസിലാക്കാൻ ഇതു കാരണമായി.
ഈ യാത്രയ്ക്കിടയിലാണു വേങ്ങര ഉപതെരഞ്ഞെടുപ്പു നടന്നത്. അതിലെ ബിജെപിയുടെ അതിദയനീയ പ്രകടനം ആശാസ്യമല്ലാത്ത രാഷ്ട്രീയ കുതന്ത്രങ്ങളെ കേരളത്തിലെ ജനങ്ങൾ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവായി അമിത് ഷാ മനസിലാക്കും എന്നു പ്രതീക്ഷിക്കുന്നു.
വിദ്വേഷരാഷ്ട്രീയത്തിന്റെ വെല്ലുവിളിയും പ്രകോപനങ്ങളുമായി, മാധ്യമ സന്നാഹത്തിന്റെ അകമ്പടിയോടെ ബിജെപി സംഘടിപ്പിച്ച മാർച്ചിന് ഒരു പ്രകോപനത്തിലും പെടാതെ യാത്രയയപ്പ് നൽകിയ ജനങ്ങളെ അഭിനന്ദിക്കുന്നു-മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിമാരുടെ പ്രചാരണം കേരളത്തിന്റെ സമാധാനജീവിതം തകർക്കാൻ: പിണറായി
01:21 AM Oct 19, 2017 | Deepika.com