തിരുവനന്തപുരം: സോളാർ പ്രശ്നത്തിൽ കോണ്ഗ്രസ് സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച തീരുമാനമെടുക്കാൻ കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ശനിയാഴ്ച ചേരും. രാവിലെ പത്തിനു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണു യോഗം ചേരുക.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഒരു പറ്റം കോണ്ഗ്രസ് നേതാക്കൾക്കെതിരേ സ്ത്രീപീഡനം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കു കേസ് എടുക്കാനുള്ള സർക്കാർ തീരുമാനം കോണ്ഗ്രസ് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നു തിരുവനന്തപുരത്തേക്കു പടയൊരുക്കം എന്ന പേരിൽ ജാഥ നടത്താനൊരുങ്ങുമ്പോഴാണു സോളാർ അന്വേഷണ തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്.
ഈ വിഷയത്തിൽ സംസ്ഥാനത്തെ കോണ്ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ഒരു നിലപാട് എടുത്തിട്ടില്ല. രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ള നടപടി എന്നു നേതാക്കൾ ആരോപിക്കുമ്പോഴും ജനങ്ങൾക്കു മുമ്പാകെ എന്തു വിശദീകരണം നൽകണം എന്നു തീരുമാനിക്കേണ്ടതുണ്ട്. സംസ്ഥാനത്തു നിന്നുള്ള നേതാക്കൾ ഹൈക്കമാൻഡുമായി ഈ വിഷയം ചർച്ച ചെയ്തെങ്കിലും സംസ്ഥാനത്തു തന്നെ നിലപാടു സംബന്ധിച്ച തീരുമാനമെടുക്കാനാണ് അവർ നിർദേശിച്ചിട്ടുള്ളത്. വിഷയം ഗൗരവമുള്ളതാണെന്നു കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. മറ്റു നേതാക്കളാരും കേസിൽ പെട്ടവർക്കെതിരേ പരസ്യവിമർശനവുമായി രംഗത്തെത്തിയിട്ടില്ല. ഈ വിഷയത്തിൽ പരസ്യപ്രതികരണം പാടില്ലെന്ന് ഹൈക്കമാൻഡ് തന്നെ പറഞ്ഞിരുന്നു.
കേസുകളെ നിയമപരമായി നേരിടുമെന്ന് ഉമ്മൻ ചാണ്ടി ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. അദ്ദേഹം നിയമനടപടികൾ സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞതായാണ് അറിയുന്നത്. എന്നാൽ, പാർട്ടിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ പ്രതിരോധവും കൂടി തീർക്കേണ്ടതുണ്ട്. അതിനുള്ള കൂടിയാലോചനകളായിരിക്കും ശനിയാഴ്ച രാഷ്ട്രീയകാര്യ സമിതിയിൽ പ്രധാനമായും നടക്കുക.
സോളാർ: കോണ്ഗ്രസ് രാഷ്ട്രീയകാര്യസമിതി ശനിയാഴ്ച
01:21 AM Oct 19, 2017 | Deepika.com