പറവൂർ: വീടിനുള്ളിൽ മകനെ വെട്ടേറ്റു മരിച്ചനിലയിലും വിമുക്തഭടനായ അച്ഛനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. പറവൂർ പറയകാട്-മൂലക്കടവ് പാലത്തിനു സമീപം കാക്കനാട്ട് വീട്ടിൽ പവനനും (58) ഇളയ മകൻ മനോജും (മനു-26) ആണു മരിച്ചത്. മയക്കുമരുന്നിന് അടിമയായ മകന്റെ ശല്യം സഹിക്കാനാവാതെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഴുതിയ പവനന്റെ ആത്മഹത്യാക്കുറിപ്പ് മുറിയിൽനിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്.
സംഭവം നടക്കുന്പോൾ ഇരുവരും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ പത്തരയോടെ ചെറായിയിൽ നിന്നെത്തിയ പവനന്റെ സഹോദരൻ വിനയനാണു കൊലപാതകവിവരം ആദ്യം അറിഞ്ഞത്. പവനന്റെ ഭാര്യയും റിട്ടയേർഡ് അധ്യാപികയുമായ ലതികയും മൂത്തമകൻ സൂരജും ആലുവയിലെ ബന്ധുവീട്ടിൽ നടക്കുന്ന പൂജകളിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച പോയിരുന്നു.
പവനൻ ഇന്നലെ രാവിലെ ആലുവയിൽ എത്താമെന്നു പറഞ്ഞിരുന്നെങ്കിലും കണ്ടില്ല. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഈ വിവരം ലതിക വിളിച്ചറിയിച്ചതിനെത്തുടർന്നാണു വിനയൻ വീട്ടിലെത്തിയത്.
അടുക്കളയിൽ തൂങ്ങിമരിച്ച നിലയിൽ പവനന്റെ മൃതദേഹം കണ്ട ഇയാൾ അയൽക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കഴുത്തിനു വെട്ടേറ്റു രക്തം വാർന്നനിലയിൽ ഒന്നാം നിലയിലെ കിടപ്പുമുറിയിലായിരുന്നു മനോജിന്റെ മൃതദേഹം.
മൂർച്ചയുള്ള ആയുധം കൊണ്ടാണു കൊലയെന്നു പോലീസ് പറഞ്ഞു. കഴുത്ത് പകുതിയോളം മുറിഞ്ഞ നിലയിലായിരുന്നു. ആയുധം കണ്ടെടുക്കാനായിട്ടില്ല. മനോജ് ഉറക്കത്തിലായിരുന്നപ്പോഴാണു വെട്ടിക്കൊലപ്പെടുത്തിയതെന്നാണു പോലീസിന്റെ നിഗമനം. രാവിലെ ഏഴരയോടെയാണു കൊലപാതകം നടന്നതെന്നും പോലീസ് കരുതുന്നു. കിടക്കയിലും കട്ടിലിനു താഴെയും രക്തം വാർന്നുകിടന്നിരുന്നു. ചെറായി സ്വദേശികളായിരുന്ന പവനനും കുടുംബവും നാലുമാസം മുന്‍പാണു പറവൂരിൽ പുതിയ വീടു വാങ്ങി താമസം മാറ്റിയത്.
കഞ്ചാവിനും മറ്റു മയക്കുമരുന്നുകൾക്കുമുള്ള പണത്തിനായി മനോജ് മാതാപിതാക്കളെ ശല്യം ചെയ്യുക പതിവായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഗ്യാസ് സിലിണ്ടർ തുറന്നിട്ട് അപകടമുണ്ടാക്കാൻ മനോജ് നേരത്തെ ശ്രമിച്ചിട്ടുണ്ടെന്നു ബന്ധുക്കളും പറഞ്ഞു. മനോജിനെ മയക്കുമരുന്ന് ഉപയോഗത്തിൽനിന്നു പിന്തിരിപ്പിക്കാൻ ചികിത്സയുൾപ്പെടെയുള്ള ശ്രമങ്ങൾ മാതാപിതാക്കൾ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയ മൃതദേഹങ്ങൾ ഇന്നു പോസ്റ്റ്മോർട്ടത്തിനുശേഷം ചെറായി ശ്മശാനത്തിൽ സംസ്കരിക്കും. മിലിട്ടറിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പവനൻ 15 വർഷത്തോളം സംസ്ഥാന റവന്യൂ വകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. കൈതാരം സർക്കാർ ഹൈസ്കൂളിലെ റിട്ട. അധ്യാപികയാണ് അമ്മ ലതിക.
യുവാവിന്റെ ലഹരി ഉപയോഗത്തിൽ തകർന്നത് ഒരു കുടുംബം
പറവൂർ: മകന്റെ ലഹരി ഉപയോഗത്തെത്തുടർന്ന് ഒരു കുടുംബം തകർന്നതിന്റെ നടുക്കത്തത്തിലാണു പവനന്റെ അയൽവാസികളും ബന്ധുക്കളും. റവന്യൂ വകുപ്പിൽനിന്നു രണ്ടുവർഷം മുന്‍പാണു പവനൻ വിരമിച്ചത്. മിലിട്ടറിയിലെ സേവനത്തിനു ശേഷം പതിനേഴു വർഷം മുന്‍പാണു സർക്കാർ സർവീസിലെത്തിയത്.
രണ്ടു മക്കളിൽ ഇളയവനായ മനുവെന്ന മനോജ് ലഹരിക്ക് അടിമയായതോടെ പ്ലസ്ടു പഠനം പൂർത്തിയാക്കിയില്ല. കഞ്ചാവും മറ്റ് മയക്കുമരുന്നുകളും സ്ഥിരമായി ഉപയോഗിച്ചതു മൂലമുണ്ടാകുന്ന വിഭ്രാന്തിയിൽ മനോജ് പലപ്പോഴും അയൽവാസികളെയും വഴിയാത്രക്കാരെയും ആക്രമിക്കാൻ മുതിർന്നിരുന്നുവത്രെ. ഇതേത്തുടർന്നാണു ജനിച്ചു വളർന്ന ചെറായിയിലെ വീടു വിറ്റു പറവൂരിലേക്കു താമസം മാറ്റിയത്.
മകനെ നേർവഴിക്കു കൊണ്ടുവരാൻ പലരീതിയിലും പരിശ്രമിച്ചെങ്കിലും നടന്നില്ല. ഒരിക്കൽ ഗ്യാസ് സിലിണ്ടർ തുറന്നിട്ട് മാതാപിതാക്കളെ വകവരുത്താൻ ശ്രമിച്ചിരുന്നുവെന്നും മറ്റൊരിക്കൽ അമ്മ ലതിക ഉറങ്ങിക്കിടക്കുന്പോൾ കത്തി കൊണ്ടു കുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
യുവാവ് വെട്ടേറ്റുമരിച്ചു, അച്ഛൻ ജീവനൊടുക്കി
01:13 AM Oct 19, 2017 | Deepika.com