കോട്ടയം: സമൂഹത്തിന്റെ ആവശ്യങ്ങൾക്ക് അനുസരിച്ച് ആരോഗ്യ പാഠ്യപദ്ധതി രൂപപ്പെടുത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ (ഐഎംസി). കോട്ടയം മെഡിക്കൽ കോളജിൽ നടന്ന ഡോക്ടർമാരുടെ തുടർപരിശീലനത്തിലാണ് ആരോഗ്യകരിക്കുലം പരിഷ്കരിക്കുന്നതിനെപ്പറ്റി ചർച്ച നടന്നത്.
പരീക്ഷവിധികൾ കുറ്റമറ്റതാക്കുക, ആറുമാസം നീളുന്ന ഗവേഷണവും പ്രബന്ധം തയാറാക്കലും തുടർന്നു മൂന്നു ദിവസത്തെ തുടർചർച്ച നടത്താനും തീരുമാനമായി. ഗവേഷണഫലങ്ങൾ പോസ്റ്റർ പ്രദർശനത്തിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും പരസ്യപ്പെടുത്തും. രാജ്യത്തെ ആരോഗ്യമേഖലയിൽ 1,200 വിഷയങ്ങളിൽ ഗവേഷണങ്ങൾ നടന്നതായി വിലയിരുത്തി. ഇ-മെയിൽ വഴിയുള്ള ചർച്ചകൾ തുടർവിദ്യാഭ്യാസം സംബന്ധിച്ച അഭിരുചി വളരുമെന്നും വിലയിരുത്തി.
ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ മേധാവികളായ ഡോ. എം. രാജലക്ഷ്മി, ഡോ. വേദ്പ്രകാശ് മിശ്ര എന്നിവരുടെ നേതൃത്വത്തിലാണ് ഉന്നതതല മെഡിക്കൽ അധ്യാപക പരിശീലനം. അധ്യാപക പരിശീലനത്തിനുള്ള മേഖല കേന്ദ്രവും നോഡൽ ഓഫീസുമായി ഐഎംസി കോട്ടയം മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ പത്ത് മെഡിക്കൽ കോളജുകളെയാണു അധ്യാപക പരിശീനകേന്ദ്രവും നോഡൽ ഓഫീസുമായി തെരഞ്ഞെടുത്തത്. ഒരു വർഷം നീണ്ടനിൽക്കുന്ന ഉന്നതതല മെഡിക്കൽ വിദ്യാഭ്യാസ കോഴ്സ് പൂർത്തിയാക്കിയ കേരളം, കർണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ നാൽപ്പതോളം സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 69 സീനിയർ ഡോക്ടർമാർക്ക് കോഴ്സ് പൂർത്തികരണ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽനിന്നായി നൂറിൽപ്പരം ഡോക്ടർമാർ സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ പങ്കെടുത്തു.
കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് അധ്യക്ഷതവഹിച്ചു. ഡോ. ടി.ആർ. രാധ, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
സാംക്രമിക രോഗ വിഭാഗം പ്രഫസറും നോഡൽ കേന്ദ്രത്തിന്റെ കണ്‍വീനറുമായ ഡോ. ആർ. സജിത് കുമാർ, ഡോ. വൈദ്യനാഥൻ, ഡോ. ദയാനന്ദബാബു, ഡോ. പി. സുകുമാരൻ എന്നിവർ പരിശീലനം നയിച്ചു. ഡോ. സി.പി. വിജയൻ, ഡോ. ലില്ലിക്കുട്ടി പോത്തൻ, ഡോ. സുരേഷ് എസ്. വടക്കേടം, ഡോ. സരിത ജെ. ഷേണായ്, ഡോ. പി. മേരി ചാക്കോ, ഡോ. എം. ഗീതാ ദേവി, ഡോ. എം.എസ്. സതി, ഡോ. അജയ് കുമാർ, ഡോ. ജിനോ ഏബ്രഹാം, ഡോ. ഇവ്ലിൻ തോമസ്, ഡോ. ലിജോ കെ. മാത്യു, ഡോ. കെ. സുബിത തുടങ്ങിയവർ നേതൃത്വം നൽകി.
സമൂഹത്തിന് ആവശ്യമായ ആരോഗ്യ പാഠ്യപദ്ധതി രൂപപ്പെടുത്തണം: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ
01:13 AM Oct 19, 2017 | Deepika.com