നെടുന്പാശേരി: നെടുന്പാശേരി വിമാനത്താവളത്തിൽ സ്വർണക്കള്ളക്കടത്ത് തുടർക്കഥയായി. മൂന്നാം ദിവസമായ ഇന്നലെ ഇവിടെ നിന്ന് ഒരു കിലോ സ്വർണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് പിടികൂടിയത്.
ക്വാലാലംന്പൂരിൽനിന്നും എയർ ഏഷ്യയുടെ എഫ്.ഡി. 170-ാം നന്പർ ഫ്ളൈറ്റിലെത്തിയ പഞ്ചാബ് സ്വദേശി എസ്. സുധീർ സിംഗിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഇയാളെ അറസ്റ്റു ചെയ്തു. വിപണിയിൽ 30,71,463 രൂപ വിലയുള്ള 999.500 ഗ്രാം സ്വർണം ബട്ടണുകളുടെ രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.
കുട്ടികളുടെ അടിവസ്ത്രമായ ബേബി ഡയപ്പറിനകത്ത് ഒളിപ്പിച്ച നിലയിൽ 418 സ്വർണ ബട്ടനുകൾ കണ്ടെടുത്തു. ഈ മാസം 16ന് വിവിധ രാജ്യങ്ങളിൽനിന്നായി നെടുന്പാശേരിയിലെത്തി മൂന്നു പേരിൽ നിന്ന് 3.18 കിലോ ഗ്രാം സ്വർണം പിടിച്ചിരുന്നു. 17ന് പഞ്ചാബ് സ്വദേശിയായ യാത്രക്കാരനിൽനിന്നും 926.500 ഗ്രാം സ്വർണവും പിടികൂടി. ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ സ്വർണവേട്ട. കസ്റ്റംസ് എയർ ഇന്റലിജൻസ് അസിസ്റ്റന്റ് കമ്മീഷണർമാരായ ഇ.വി. ശിവരാമൻ, റോയി വർഗീസ്, സൂപ്രണ്ടുമാരായ എൻ.ജി. ജെയ്സൻ, കെ.പി. അജിത്കുമാർ, കെ.പി. മജീദ്, കെ.എൻ. പ്രശാന്ത്, ജിബി ജോണ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടിച്ചത്.
നെടുന്പാശേരിയിൽ ഒരു കിലോ സ്വർണം പിടിച്ചു
12:16 AM Oct 19, 2017 | Deepika.com