തിരുവനന്തപുരം: കോണ്‍ഗ്രസിനെ രാജ്യത്ത് ഇല്ലാതാക്കിയത് അഴിമതിയും കുടുംബവാഴ്ചയുമാണെങ്കിൽ സിപിഎമ്മിനെ കേരളത്തിൽ ഇല്ലാതാക്കാൻ പോകുന്നത് അവർ പിന്തുടരുന്ന കൊലപാതക രാഷ്ട്രീയമായിരിക്കുമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ മാത്രമല്ല, കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലിരിക്കുന്ന എല്ലാ സ്ഥലത്തും അവർ പിന്തുടരുന്നതു കൊലപാതക രാഷ്ട്രീയമാണ്. കേരളത്തിൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം 13 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത് മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലാണ്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ മുഖ്യമന്ത്രി തയാറാണോ?
ബിജെപി പ്രവർത്തകരുടെ കൊലപാതകത്തിന്റെ കാരണം വിശദീകരിക്കാൻ പിണറായി വിജയനു കഴിയില്ല. കാരണം, കൊലപാതകക്കേസിലെ പ്രതിയെ സിപിഎം പാർട്ടി ഭാരവാഹിയാക്കിയിരിക്കുകയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്കു തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണ ബിജെപി പ്രവർത്തകരെ ഇല്ലായ്മ ചെയ്യാനുള്ള പിന്തുണയാണോ എന്നും അമിത് ഷാ ചോദിച്ചു.
കേരളത്തിന്റ വികസനത്തിൽ നിന്നു ശ്രദ്ധ തിരിച്ചുവിടാനാണു ജനരക്ഷായാത്ര നടത്തുന്നതെന്നാണു പിണറായി വിജയൻ പറഞ്ഞത്. വികസനത്തെക്കുറിച്ചു മുഖ്യമന്ത്രിയുമായി ഏതു സമയത്തും സംവാദത്തിനു തയാറാണെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകരാഷ്ട്രീയം സിപിഎമ്മിനെ ഇല്ലാതാക്കും: അമിത് ഷാ
12:46 AM Oct 18, 2017 | Deepika.com