തൃശൂർ: ലോട്ടറിയുടെ പേരിൽ നടക്കുന്ന അനധികൃത ചൂതാട്ടം അവസാനിപ്പിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്ത് എഴുത്തുലോട്ടറിയുടെയും ലോട്ടറി മാഫിയയുടെയും ചൂതുകളി അവസാനിപ്പിക്കും. തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച സംസ്ഥാന ലോട്ടറി സുവർണജൂബിലി ആഘോഷങ്ങളും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതരസംസ്ഥാന ലോട്ടറികളെന്ന പേരിൽ സാന്റിയാഗോ മാർട്ടിനെപ്പോലെയുള്ള സ്വകാര്യവ്യക്തികളാണ് ലോട്ടറിക്കൊള്ള നടത്തുന്നത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുകയാണ്. ഏതറ്റംവരെ പോയാലും ലോട്ടറി മാഫിയയെ വളരാൻ അനുവദിക്കില്ല. അന്യസംസ്ഥാന ലോട്ടറികളുടെ കടന്നുകയറ്റം കേരളത്തിൽ തടയും. ലോട്ടറിരാജാവ് സാന്റിയാഗോ മാർട്ടിൻ കേരളത്തിൽനിന്നു കോടികൾ ഉണ്ടാക്കി. സാധാരണ ജനങ്ങളിൽനിന്നു മറ്റുള്ളവർ പിരിച്ചെടുത്ത ലോട്ടറിപ്പണം ആരുടെയൊക്കെയോ പോക്കറ്റിലേക്കാണ് പോയിരുന്നത്.
എന്നാൽ, സർക്കാർ ലോട്ടറിയുടെ വരുമാനം പാവങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കും. ലോട്ടറിയുടെ വിറ്റുവരവിൽനിന്നു ലഭിക്കുന്ന ആദായം ഇൻഷ്വറൻസുള്ള അംഗങ്ങളുടെ ചികിത്സാച്ചെലവിനായി വിനിയോഗിക്കും. ഏതു മാരകരോഗമാണെങ്കിലും സൗജന്യ ചികിത്സ ലഭിക്കും. അംഗങ്ങളുടെ മക്കൾക്കു സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പാക്കും. സംസ്ഥാനത്തെ വികലാംഗരായ എല്ലാ ലോട്ടറി വില്പനക്കാർക്കും മുച്ചക്ര വാഹനം സൗജന്യമായി നൽകുമെന്നും മന്ത്രി അറിയിച്ചു. മേയർ അജിത ജയരാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽ കുമാർ, ടി.ആർ. ജയപ്രകാശ്, എ.എൻ. രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചൂതാട്ടം അവസാനിപ്പിക്കും: മന്ത്രി തോമസ് ഐസക്
12:30 AM Oct 18, 2017 | Deepika.com