കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച പൂർത്തിയാകും. വൈകാതെതന്നെ കുറ്റപത്രം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. ദിലീപ് ക്വട്ടേഷൻ നൽകിയതിന്റെ അടിസ്ഥാനത്തിലാണു പൾസർ സുനി നടിയെ ആക്രമിച്ചത് എന്നതിനുള്ള തെളിവുകൾ നിരത്തിയുള്ള കുറ്റപത്രമാണു തയാറാകുന്നതെന്നാണു സൂചന.
ദിലീപിനെതിരേ കൂട്ടമാനഭംഗം, തെളിവു നശിപ്പിക്കൽ, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളും ഇരുപതിലേറെ നിർണായക തെളിവുകളും കുറ്റപത്രത്തിൽ ഉണ്ടാകുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. ആക്രമണത്തിനു മുന്നോടിയായി നടന്ന ഗൂഢാലോചനയ്ക്കു ദിലീപ് നേതൃത്വം നൽകിയെന്നും കുറ്റപത്രത്തിലുണ്ടാകും.
ഒന്നാംപ്രതി പൾസർ സുനിക്കെതിരേയുള്ള ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും ചുമത്തുന്നതോടെ കേസിൽ ദിലീപ് രണ്ടാം പ്രതിയാകും. എന്നാൽ, ദിലീപിനെ രണ്ടാം പ്രതിയാക്കുമോയെന്നതിനു സ്ഥിരീകരണം നൽകാൻ പോലീസ് തയാറായില്ല. ദിലീപിനെതിരേയുള്ള രഹസ്യമൊഴികൾ, കുറ്റസമ്മത മൊഴികൾ, സാക്ഷിമൊഴികൾ, സൈബർ തെളിവുകൾ, ഫോറൻസിക് റിപ്പോർട്ടുകൾ, സാഹചര്യത്തെളിവുകൾ, നേരിട്ടുള്ള തെളിവുകൾ എന്നിവ പ്രത്യേകമായി നൽകാനാണു തീരുമാനം. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മജിസ്ട്രേറ്റിനു മുന്നിൽ പൾസർ സുനിയുടെ അമ്മ, ഗായിക റിമി ടോമി എന്നിവർ അടക്കം പതിനാറു പേർ നൽകിയ രഹസ്യമൊഴികൾ കേസിൽ നിർണായകമാകും. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന നിലയിലുള്ള കേസിന്റെ പ്രാധാന്യവും പ്രതികളുടെ സമൂഹത്തിലെ സ്വാധീനവും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശിപാർശയും അന്വേഷണ സംഘം ഉന്നയിക്കുമെന്നാണു വിവരം.
കേസിലെ മുഖ്യതെളിവായ മൊബൈൽ ഫോണ് കണ്ടെത്താൻ ഇതുവരെ പോലീസിനു സാധിച്ചിട്ടില്ല. ഇതു കുറ്റപത്രത്തിന്റെ കരുത്തു ചോർത്തുമെന്നുള്ള സംശയം ചില ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, ഇനിയും വൈകിയാൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ മുന്നിൽ കണ്ടു കുറ്റപത്രം സമർപ്പിക്കാനാണു തീരുമാനം. ഫോണിനായുള്ള അന്വേഷണം തുടരുമെന്നും കോടതിയെ അറിയിക്കും.
ദിലീപിന്റെ ജാമ്യഹർജി പരിഗണിച്ചപ്പോൾ കോടതിയിൽ പ്രോസിക്യൂഷൻ അവതരിപ്പിച്ചതിൽ കൂടുതൽ തെളിവുകൾ കുറ്റപത്രത്തിലുണ്ടാകും. കേസുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെയും മറ്റും ശാസ്ത്രീയ തെളിവുകളുടെ വിശദാംശങ്ങൾ പോലീസിന് ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണു സൂചന.
ഫെബ്രുവരി 17ന് രാത്രിയാണ് പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം നടിയെ ആക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. കേസിൽ അറസ്റ്റിലായ സുനി ഉൾപ്പെടെയുള്ളവർക്കെതിരേയുള്ള കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ നേരത്തേ സമർപ്പിച്ചിരുന്നു. സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസിലാണ് ഇപ്പോൾ കുറ്റപത്രം നൽകുന്നത്. മൂന്നു മാസത്തോളം ജയിലിൽ കഴിഞ്ഞ ദിലീപ് ഇപ്പോൾ ജാമ്യത്തിലാണ്.
നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിനെതിരായ കുറ്റപത്രം പൂർത്തിയാകുന്നു
12:12 AM Oct 18, 2017 | Deepika.com