കൊച്ചി: ക്രിക്കറ്റ് താരം ശ്രീശാന്തിനു ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ(ബിസിസിഐ) ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വിലക്കു നീക്കിയ സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരേ ബിസിസിഐ നൽകിയ അപ്പീൽ അനുവദിച്ചാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.
ഐപിഎൽ വാതുവയ്പു കേസിൽ പ്രതിയായതിനെത്തുടർന്നാണു ശ്രീശാന്തിനു വിലക്കേർപ്പെടുത്തിയിരുന്നത്. ശ്രീശാന്ത് കുറ്റക്കാരനല്ലെന്നു സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നില്ലെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടെന്നു കണ്ടെത്തിയാണു സിംഗിൾ ബെഞ്ചിന്റെ തീരുമാനം. ശ്രീശാന്തിന് സ്വാഭാവികനീതി നിഷേധിച്ചതായി ആരോപണമില്ല.
വിലക്ക് ഏർപ്പെടുത്തും മുന്‍പ് തന്റെ ഭാഗങ്ങൾ ന്യായീകരിക്കാനും അധികൃതരുടെ ശ്രദ്ധയിലേക്കു വാദം കൊണ്ടുവരാനും ശ്രീശാന്തിനു മതിയായ അവസരം ലഭിച്ചിരുന്നു. ഇക്കാരണത്താൽ നടപടിക്രമങ്ങളിൽ വീഴ്ച കാണേണ്ടതില്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. ശ്രീശാന്ത് അനുഭവിച്ച നാലു വർഷത്തെ വിലക്ക് മതിയായ ശിക്ഷയാണെന്ന സിംഗിൾബെഞ്ചിന്റെ നിരീക്ഷണം ഉചിതമല്ല. അഴിമതിയോട് തീർത്തും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന നിലപാടും നയവും തുടരുന്ന ബിസിസിഐയുടെ തീരുമാനം ശരിയാണ്. അഴിമതി ഇല്ലാതാക്കാൻ ബിസിസിഐ കൊണ്ടുവന്നിട്ടുള്ള ചട്ടം പാലിക്കാൻ ശ്രീശാന്ത് ബാധ്യസ്ഥനാണ്. ഇത്തരം കേസുകളിൽ ശിക്ഷയ്ക്കു പകരം മറ്റെന്തെങ്കിലും പരിഗണന കാട്ടാനാവില്ല.
ശ്രീശാന്തിന് ശിക്ഷയിൽനിന്നു രക്ഷപ്പെടാനാവില്ല. അനാവശ്യ അനുകന്പ കാട്ടേണ്ടതുമില്ല. മൊബൈൽ ഫോണിൽ സുഹൃത്തും ക്രിക്കറ്റ് കളിക്കാരനുമായ ജിജു ജനാർദ്ദനുമായി നടത്തിയ സംഭാഷണം, സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയിൽ തൃപ്തികരമായ മറുപടി നൽകാൻ ശ്രീശാന്തിനു കഴിഞ്ഞില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഐപിഎൽ ആറാം സീസണിലെ വാതുവയ്പു വിവാദങ്ങളെത്തുടർന്നു 2013 ഒക്ടോബർ പത്തിനാണ് ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെതിരേ ശ്രീശാന്ത് നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് വിലക്ക് നീക്കിയിരുന്നു. വാതുവയ്പിനെക്കുറിച്ച് ശ്രീശാന്തിന് അറിയുമായിരുന്നെങ്കിൽപോലും ദേശീയ, അന്തർദേശീയ ക്രിക്കറ്റിൽനിന്നു നാലു വർഷത്തെ വിലക്ക് അനുഭവിച്ചത് ഇതിനുള്ള മതിയായ ശിക്ഷയാണെന്നു വിലയിരുത്തിയാണ് സിംഗിൾബെഞ്ച് ശിക്ഷ ഒഴിവാക്കിയത്.
എന്നാൽ, ഇത്തരത്തിൽ ശിക്ഷ ഒഴിവാക്കാൻ കഴിയില്ലെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഒരേ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതികൾക്കും വകുപ്പു തല നടപടിയെടുക്കുന്ന സമിതിക്കും വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കാനാവും. ചിലപ്പോൾ അവ വിപരീത നടപടികളുമാവാം. മാത്രമല്ല, ഈ കേസിൽ പട്യാല കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയതിനെതിരേ പോലീസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ടെന്നതും കണക്കിലെടുക്കണം.
2013 മേയ് ഒന്‍പതിന് പഞ്ചാബ് കിംഗ്സ് ഇലവനും രാജസ്ഥാൻ റോയൽസും തമ്മിൽ മൊഹാലിയിൽ നടന്ന കളിയിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി പന്തെറിഞ്ഞ ശ്രീശാന്ത് ഒരോവറിൽ 14 റണ്‍സ് വിട്ടു കൊടുക്കുമെന്നു വാതുവച്ചെന്നും ഇതിനു സൂചനയായി അരയിൽ ടവ്വൽ തിരുകിയെന്നുമാണ് ആരോപണം.
ഈ ഓവറിൽ ശ്രീശാന്ത് 13 റണ്‍സാണ് നൽകിയത്. ശ്രീശാന്ത് ഒരു നോബോൾ എറിയാൻ ശ്രമിച്ചെങ്കിലും ഇത് അന്പയറുടെ ശ്രദ്ധയിൽപെട്ടില്ലെന്നും ഒരു റണ്‍കൂടി ഇതുവഴി വിട്ടുകൊടുക്കാൻ കഴിയുമായിരുന്നെന്നും ബിസിസിഐയുടെ അഭിഭാഷകൻ വാദിച്ചു. ഇതും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു.
ശ്രീശാന്തിന്റെ വിലക്കു തുടരും
12:12 AM Oct 18, 2017 | Deepika.com