തലശേരി: ബംഗളൂരുവിലെ വീട്ടിൽനിന്നു 35 പവന് സ്വർണാഭരണങ്ങള്‍ കവര്‍ന്നശേഷം മുങ്ങിയ മലയാളി സീരിയല്‍ നടിയെ കേരള-കര്‍ണാടക പോലീസ് സംയുക്തമായി തലശേരിയില്‍നിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിനിയായ തനൂജ(24)യാണ് തലശേരി ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ ക്വാര്‍ട്ടേഴ്സില്‍നിന്നു പിടിയിലായത്. കവര്‍ച്ചമുതൽ തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍നിന്നു പോലീസ് കണ്ടെടുത്തു. ബംഗളൂരുവിലെ കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍നിന്നാണ് 35 പവന് സ്വര്‍ണാഭരണങ്ങള്‍ തനൂജ കവര്‍ന്നത്.
കഴിഞ്ഞ മാസം 28 നായിരുന്നു കേസിനാസ്പദമായ സംഭവം. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണാടകയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ സ്ത്രീയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരു മാസം കൊണ്ടുതന്നെ വീട്ടുകാരുടെ വിശ്വസ്തയായി മാറിയ തനൂജയെ സെപ്റ്റംബര്‍ 28 മുതല്‍ കാണാതാകുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെ ത്തിയത്.
വീട്ടമ്മ തലകട്ടപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും സെപ്റ്റബര്‍ 30 ന് തലകട്ടപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയുമായിരുന്നു. ജോലിക്കു നിന്ന വീട്ടില്‍ വ്യാജവിലാസവും ഫോണ്‍നമ്പറുമാണ് തനൂജ നല്‍കിയിരുന്നത്. എന്നാല്‍ തൊട്ടടുത്തു താമസിച്ചിരുന്ന യുവാവുമായി തനൂജയ്ക്കുണ്ടായിരുന്ന പ്രണയം കണ്ടെത്തിയ കര്‍ണാടക പോലീസ് ഈ യുവാവിലൂടെ തനൂജ കേരളത്തിലുണ്ടെന്ന് മനസിലാക്കി. ഈ സാഹചര്യത്തിൽ പ്രതിയെ പിടികൂടാന്‍ കേരള പോലീസിന്റെ സഹായം തേടി. പോലീസ് യുവാവിനെക്കൊണ്ട് തനൂജയെ വിളിപ്പിച്ചപ്പോള്‍ വടകരയിലെത്താനാണ് തനൂജ യുവാവിനോട് ആവശ്യപ്പെട്ടത്. എന്നാൽ, വടകരയിലെത്തിയ കര്‍ണാടക പോലീസിനു തനൂജയെ കണ്ടെത്താനായില്ല.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ അവർ തലശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി കണ്ടെത്തി. എന്നാല്‍ യുവതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എറണാകുളമാണു കാണിച്ചിരുന്നത്. ഇതേസമയം, യുവതിക്ക് തലശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറുമായി അടുത്ത ബന്ധമുണ്ടെന്ന് തലശേരി സിഐയുടെ സ്ക്വാഡ് കണ്ടെത്തി. ഈ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണു തനൂജ ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ വീട്ടിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞത്.
ഈ വീട്ടില്‍ രഹസ്യനിരീക്ഷണം ഏര്‍പ്പെടുത്തിയ പോലീസ് തനൂജ എറണാകുളത്തുനിന്നു പുലര്‍ച്ചെ വീട്ടിലെത്തിയ ഉടൻ പിടികൂടുകയായിരുന്നു.
ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്, തലകട്ടപുര എസ്ഐ നാഗേഷ്, തലശേരി സിഐയുടെ സ്ക്വാഡിലെ അംഗങ്ങളായ ബിജുലാല്‍, അജയന്, വിനോദ്, സുജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിലേക്ക് കൊണ്ടുപോയ പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കവര്‍ന്ന സ്വർണം തലശേരി പിലാക്കൂലിലെ സഹകരണ ബാങ്കിന്റെ ശാഖയില്‍നിന്നും കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്നുമാണ് കണ്ടെത്തിയത്.
ബംഗളൂരുവിൽനിന്നു കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് ലഭിച്ച തുകകൊണ്ടാണ് ഇവര്‍ പുതിയ റോഡില്‍ വീട് വാടകയ്ക്കെടുത്തതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിനുമുമ്പ് ഇവര്‍ ചേറ്റംകുന്നിലാണ് താമസിച്ചിരുന്നത്.
ബംഗളൂരു സ്വർണ കവർച്ച : മലയാളം സീരിയൽ നടി തലശേരിയിൽ അറസ്റ്റിൽ
12:12 AM Oct 18, 2017 | Deepika.com