തിരുവനന്തപുരം: ആർക്കാണു കേരളത്തിൽ ജീവിക്കാൻ സാധിക്കാത്തതെന്നു ബിജെപിയും സംഘപരിവാറും വ്യക്തമാക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ ഹിന്ദുക്കൾക്കു ജീവിക്കാൻ സാധിക്കുന്നില്ല എന്ന സംഘപരിവാറിന്റേയും ബിജെപിയുടേയും പ്രചാരണം കപടമാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ഒ. രാജഗോപാൽ എംഎൽഎയും നവതി പിന്നിട്ട പി. പരമേശ്വരനുമെല്ലാം ജീവിക്കുന്നത് ഇതേ കേരളത്തിലാണ്. സംസ്ഥാനം ഭരിക്കുന്നതു തെമ്മാടികളാണെന്ന ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. പരീക്കറിനെതിരേ നടപടിയെടുക്കാൻ പ്രധാനമന്ത്രി തയാറാകണം.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ നടക്കുന്ന ജനരക്ഷായാത്ര വൻപരാജയമാണ്. യാത്രയ്ക്കിടയിൽ പലയിടത്തും അദ്ദേഹം ഉയർത്തിയ അപവാദങ്ങൾ പിൻവലിച്ചു മാപ്പു പറയാൻ തയാറാകണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സോളർ കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് നിയമവശങ്ങൾ പരിശോധിച്ച ശേഷം പുറത്തിറക്കും. റിപ്പോർട്ടിന്റെ പകർപ്പ് ഉമ്മൻചാണ്ടിക്കു നൽകാൻ നിയമവശമുണ്ടോയെന്നു പരിശോധിക്കും. പകർപ്പു പുറത്തു വന്നാൽ കോണ്‍ഗ്രസുകാർക്കു കൂടുതൽ നാണക്കേടുണ്ടായേക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആർക്കാണു ജീവിക്കാൻ പറ്റാത്തതെന്നു കോടിയേരി
12:12 AM Oct 18, 2017 | Deepika.com