പാന്പാടി: കഞ്ചാവ് സൗജന്യമായി വലിക്കാൻ കൊടുക്കുന്നത് ഒന്നാം പാഠം. ലഹരിക്ക് അടിമകളാകുന്പോൾ ഇരട്ടി നിരക്ക്. വലിക്കാൻ പഠിക്കുന്നതോ എട്ടും പത്തും ക്ലാസുകളിലെ കുട്ടികൾ. ക്ലാസിൽ കയറാതെ കഞ്ചാവ് ക്ലാസിൽ കുട്ടികളെ നിരത്തി ഇരുത്തിയശേഷം കിരണ്‍, ജ്യോതിഷ് എന്നീ ആശാൻമാരായിരുന്നു പരിശീലകർ.
ജില്ലയെ ഞെട്ടിച്ച എക്സൈസ് റെയ്ഡിലാണ് അയർക്കുന്നം മറ്റക്കരയിലെ കഞ്ചാവ് കേന്ദ്രത്തിൽ ഒട്ടേറെ സ്കൂൾ കുട്ടികളെ കഞ്ചാവിന് അടിമകളാക്കിയ രണ്ടു യുവാക്കളെ പിടികൂടിയത്.
ആൾതാമസമില്ലാത്ത തോടിന്റെ തീരത്തും വീട്ടിലും ഇന്നലെ പാന്പാടി എക്സൈസ് ഇൻസ്പെക്ടർ ഇ.പി. അനൂപിന്റെ നേതൃത്വത്തിലാണ് റെയ്ഡു ചെയ്തത്. അമയന്നൂർ ഇലയ്ക്കാട് കിരണ്‍ (ചെങ്കിരി, 20) അയർക്കുന്നം വലിയമുരിങ്ങയിൽ ജ്യോതിഷ് (അബ്ര, 20) എന്നിവരെയാണ് ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്തത്.എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളെയാണ് ഇവർ ലഹരിയിലേക്കു വശീകരിച്ചിരുന്നത്. തുടക്കത്തിൽ കഞ്ചാവ് ഹുക്കയിൽ വലിക്കാനും ബീഡിയിലയിൽ തെറുക്കാനും പരിശീലിപ്പിച്ചിരുന്നു. പിന്നീട് ചെറുപൊതികൾ സൗജന്യമായി നൽകും. ആസക്തി വർധിക്കുന്പോൾ ഇരട്ടി വിലയ്ക്കു കഞ്ചാവ് നൽകും.
കേറ്ററിംഗ്, പെയിന്റിംഗ്, ടൈൽസ് പണി, വീടുമാറ്റക്കാർക്കു സഹായം തുടങ്ങിയവയിലൂടെ കഞ്ചാവ് വാങ്ങാനുള്ള വരുമാനത്തിന് ഇവർ ജോലിയും ഏർപ്പാടാക്കിക്കൊടുത്തിരുന്നു.എക്സൈസ് വളഞ്ഞപ്പോൾ ഇവിടെ തന്പടിച്ചിരുന്ന നാലു വിദ്യാർഥികൾ ഹുക്കാ കുപ്പികൾ തോട്ടിലേക്കെറിഞ്ഞ് ഓടി രക്ഷപ്പെട്ടു. സിഇഒമാരായ മാമൻ ശാമുവേൽ, അഭിലാഷ്, വിനോദ്, അരുണ്‍, പിഒമാരായ ബിജു ജേക്കബ്, രമേശ്, ഡ്രൈവർ ജോഷി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
കഞ്ചാവുവലി ക്ലാസിലെ ഇരകൾ സ്കൂൾ കുട്ടികൾ
12:02 AM Oct 18, 2017 | Deepika.com