തിരുവനന്തപുരം: യുഎഇയിൽ കേരളത്തിന്റെ നേതൃത്വത്തിൽ സാങ്കേതിക വൈദഗ്ധ്യ പരിശീലന കേന്ദ്രം സ്ഥാപിക്കാൻ തത്ത്വത്തിൽ ധാരണയായി.
തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ യുഎഇ മാനവ വിഭവശേഷി, സ്വദേശിവതകരണ മന്ത്രി സഖർ ബിൻ ഗൊബാഷ് സഈദ് ഗൊബാഷുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
കേരള അക്കാഡമി ഫോർ സ്കിൽസ് എക്സലൻ സിന്റെ മാതൃകയിൽ രാജ്യാന്തര നിലവാരമുള്ള സ്ഥാപനമായിരിക്കും അബുദാബിയിൽ തുടങ്ങുക.
മലയാളികൾക്കു പുറമേ സ്വദേശികൾക്കും ഇവിടെ സാങ്കേതിക വൈദഗ്ധ്യ പരിശീലനം നൽകും. കേരളത്തിലെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനും ഇതു സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.
അബുദാബിയും കേരളവും സംയുക്തമായിട്ടായിരിക്കും സ്ഥാപനം ആരംഭിക്കുക. ഇതുസംബന്ധിച്ച തുടർ ചർച്ചകൾക്കായി ഉന്നതതല സംഘം വൈകാതെ യുഎഇയിലെത്തും. സംയുക്ത സമിതി രൂപീകരിച്ചായിരിക്കും തുടർന്നുള്ള പ്രവർത്തനം.
പദ്ധതിക്ക് എല്ലാവിധ സഹായവും യുഎഇ തൊഴിൽ മന്ത്രാലയം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളം സന്ദർശിക്കാനുള്ള ക്ഷണം യുഎഇ തൊഴിൽ മന്ത്രി സഖർ ഗൊബാഷ് സ്വീകരിച്ചു.
ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള റിക്രൂട്ട്മെന്റ് ഒഡെപെക് വഴിയാക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ചർച്ചയിൽ കേരളം ആവശ്യപ്പെട്ടു.
അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഒഡെപെക് ചെയർമാൻ ശശിധരൻ നായർ, എംപ്ലോയ്മെന്റ് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായർ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, വ്യവസായി എം.എ യൂസഫലി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
യുഎഇയിൽ കേരളം സാങ്കേതിക വൈദഗ്ധ്യകേന്ദ്രം ആരംഭിക്കും
11:28 PM Oct 17, 2017 | Deepika.com