തിരുവനന്തപുരം: സുപ്രീംകോടതി പ്രവേശന നടപടികൾ റദ്ദാക്കിയ മെഡിക്കൽ പ്രവേശനം സാധൂകരിക്കാൻ സർക്കാർ ഇറക്കിയ ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു. കൂടുതൽ വ്യക്തത ആവശ്യപ്പെട്ടാണ് ഗവർണർ ജസ്റ്റീസ് പി. സദാശിവം ഓർഡിനൻസ് മടക്കിയത്.
കഴിഞ്ഞ അധ്യയനവർഷം സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനു മേൽനോട്ടം വഹിച്ചിരുന്ന ജസ്റ്റീസ് ജയിംസ് കമ്മിറ്റി പ്രവേശനം റദ്ദാക്കിയ കണ്ണൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പ്രവേശനം സാധൂകരിക്കാനായി സർക്കാർ കൊണ്ടുവന്ന ഓർഡിനൻസാണു ഗവർണർ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു മടക്കിയത്.
കണ്ണൂർ മെഡിക്കൽ കോളജിലെ 150 സീറ്റിലെ പ്രവേശന നടപടികൾ നിർത്തിവയ്ക്കണമെന്ന് അന്നത്തെ സ്വാശ്രയ മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി ചെയർമാൻ ജസ്റ്റീസ് ജയിംസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം പുറത്തറിയിക്കാതെ ഈ കോളജ് ഈ സീറ്റുകളിലേക്കു വിദ്യാർഥികളുടെ എംബിബിഎസ് പ്രവേശനം നടത്തി. ആദ്യ വർഷത്തെ പരീക്ഷയ്ക്കു മുന്നോടിയായി വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ മാത്രമാണു പ്രവേശന നടപടികൾക്ക് അംഗീകാരമില്ലെന്നു വ്യക്തമായത്.
തുടർന്നു കുട്ടികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവയ്ക്കുകയാണുണ്ടായത്. ഇതേത്തുടർന്നു മാനേജ്മെന്റ് സർക്കാരിനെ സമീപിച്ചപ്പോഴാണു സർക്കാർ ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഈ ഓർഡിനൻസ് നിലനില്ക്കുമോയെന്നു മന്ത്രിസഭാ യോഗത്തിൽ നിയമമന്ത്രി ഉൾപ്പെടെയുള്ളവർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഓർഡിനൻസ് കൂടുതൽ വിശദമായി ചർച്ചചെയ്തു കൂടുതൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരികയും മന്ത്രിസഭ അംഗീകരിച്ച് ഗവർണറുടെ അനുമതിക്കായി അയയ്ക്കുകയുമായിരുന്നു. ഈ ഓർഡിനൻസാണു ഗവർണർ ഇപ്പോൾ തിരിച്ചയ
ച്ചത്.
മെഡിക്കൽ പ്രവേശനം: ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു
12:57 AM Oct 17, 2017 | Deepika.com