കോട്ടയം: വിത്ത് ഗുണം ഇത്തവണ പതിരായേക്കും. നിലവാരം കുറഞ്ഞതും വരിയുള്ളതുമായ നെൽവിത്താണ് അടുത്ത പുഞ്ചകൃഷിക്കായി കൃഷിവകുപ്പിനു കീഴിലുള്ള കേരള സീഡ് കോർപറേഷൻ സംഭരിച്ചിരിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ കുട്ടനാട്ടിലെ കർഷകസംഘങ്ങൾ പാലക്കാട്ടെ വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചു വിത്തിനു യോജിച്ചതല്ലെന്നു കണ്ടെത്തിയ നെല്ല് കേരള സീഡ് കോർപറേഷൻ വാങ്ങിയെന്നാണു കർഷകർ പറയുന്നത്.
ഡി വണ് (ഉമ), 1285 (ജ്യോതി) നെല്ലാണു കുട്ടനാട് പാടശേഖരങ്ങളിൽ കൃഷി ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ വിവിധ പാടശേഖരങ്ങളിലെ മികച്ച നെല്ലാണു വിത്തിനായി മുൻവർഷങ്ങളിൽ ശേഖരിച്ചിരുന്നത്. കൃഷി ചെയ്യുന്പോൾ മുതൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നെൽക്കൃഷി പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്.
ഇത്തവണ കൃഷിവകുപ്പോ സീഡ് കോർപറേഷനോ ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്നും പറയുന്നു. കുട്ടനാട് പാടശേഖരത്തിൽ കൃഷിചെയ്യുന്ന കർഷകർ കഴിഞ്ഞദിവസം പാലക്കാട്ടുനിന്നു വിത്തുനെല്ല് സംഭരിച്ചിരുന്നു. നിലവാരം കുറഞ്ഞതെന്ന് ബോധ്യമായ നെല്ല് ഉപേക്ഷിച്ചു കർഷകർ മറ്റുസ്ഥലങ്ങളിൽനിന്നു വിത്ത് ശേഖരിച്ചത്. ഒരു ഏക്കറിന് നാൽപതും ഹെക്ടറിനു നൂറും കിലോ നെല്ലാണു വിത്തിനായി വേണ്ടിവരുന്നത്. പാലക്കാട്ട് പാടങ്ങളിൽനിന്നു കർഷകർക്കു വാങ്ങുന്ന നെൽവിത്തിനു 22.50 രൂപ നൽകിയാൽ മതിയാകും. കൃഷിവകുപ്പ് വിത്ത് നൽകുന്നത് 38 രൂപയ്ക്കാണെന്നു കർഷകർ പറയുന്നു.
കഴിഞ്ഞവർഷം കുമരകം പാടങ്ങളിൽ കൂടുതൽ വരികാണപ്പെട്ടത് കർഷകർക്ക് ആശങ്കയുളവാക്കിയിരുന്നു. ഇത്തവണ മികച്ച വിത്തിനായി കാത്തിരിക്കുന്പോഴാണു കൃഷിവകുപ്പിന്റെ അലംഭാവം. ഒക്ടോബർ പകുതിയോടെ കൃഷിവകുപ്പ് മുഖേന ലഭിക്കുമായിരുന്ന വിത്ത് ഇതുവരെ കർഷകർക്കു ലഭിച്ചിട്ടുമില്ല. നവംബർ ആദ്യവാരം വിതയ്ക്കേണ്ട പാടശേഖരങ്ങളിലെ കർഷകർ നെൽവിത്തിനായി നെട്ടോട്ടത്തിലാണ്.
ജോമി കുര്യാക്കോസ്
സർക്കാർ സംഭരിച്ചതു നിലവാരം കുറഞ്ഞ നെൽവിത്ത്
12:48 AM Oct 17, 2017 | Deepika.com