മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിലുണ്ടായ കുറവ് നാളെ കോഴിക്കോട്ടു നടക്കുന്ന യുഡിഎഫ് യോഗത്തില്‍ മുഖ്യചര്‍ച്ചയാകും. സീറ്റ് നിലനിര്‍ത്താനായെങ്കിലും കുറെ അനുഭാവ വോട്ടുകള്‍ നഷ്ടമായിട്ടുണ്ടെന്നാണ് ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. മുന്നണി യോഗത്തിനു മുമ്പായി നാളെ ലീഗ് യോഗവും ചേരുന്നുണ്ട്. ഈ യോഗത്തിൽ തെരഞ്ഞെടുപ്പുഫലം സൂക്ഷ്മമായി വിശകലനം ചെയ്യും.
മുന്നണി എന്ന നിലയില്‍ യുഡിഎഫിനു ലഭിക്കേണ്ട മുഴുവൻ വോട്ടുകളും ഇത്തവണ ലഭിച്ചില്ലെന്നത് ലീഗ് നേതാക്കള്‍ യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നാണറിയുന്നത്. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഇത്തവണ അഞ്ചു ശതമാനം വര്‍ധനയുണ്ടായിരുന്നു. 2016 ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയ 38,057 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 23,310 വോട്ടുകളായി ഇടിയുകയായിരുന്നു. 14,747 വോട്ടുകളുടെ കുറവാണ് ഇത്തവണയുണ്ടായത്.
ഇടതുപക്ഷവും എസ്ഡിപിഐയുമാണ് ഈ വോട്ടുകള്‍ സ്വന്തമാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്ള അഭിപ്രായ വ്യത്യാസം ഒരു പരിധിവരെ വോട്ടര്‍മാരെ പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ, വോട്ടു ചോരാന്‍ ഇതുമാത്രമല്ല കാരണമെന്നാണ് നേതൃത്വം കരുതുന്നത്. ഇടതുസ്ഥാനാര്‍ഥി പി.പി. ബഷീറിന് എണ്ണായിരത്തോളം വോട്ടുകളാണ് മുമ്പത്തേക്കാൾ കൂടുതലായി ലഭിച്ചത്.
വേങ്ങര ഫലം ചർച്ചചെയ്യാൻ നാളെ യുഡിഎഫ് യോഗം
12:48 AM Oct 17, 2017 | Deepika.com