തിരുവനന്തപുരം: സിപിഎം കേരളാ ഘടകത്തിന് ബിജെപിയേക്കാൾ ശത്രുത കോണ്ഗ്രസിനോടാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേശീയ തലത്തിൽ കോണ്ഗ്രസുമായി സഹകരണം വേണമെന്ന അഭിപ്രായം വന്നപ്പോൾ കേരളത്തിൽ നിന്നുള്ളവർ പൂർണമായും എതിർത്തത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തിൽ ആർഎസ്എസിന്റെ അജൻഡ നേരിടാനുള്ള ചർച്ചകൾ നടക്കുന്ന ഈ ഘട്ടത്തിലാണു കേരള ഘടകത്തിന്റെ ഈ നിലപാടെന്നതു ശ്രദ്ധേയമാണ്. സിപിഎമ്മിന്റെ ഈ നിലപാടു സംശയാസ്പദമാണെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.
"യുഡിഎഫ് ഹർത്താൽ ജനങ്ങൾ ഏറ്റെടുത്തു'
തിരുവനന്തപുരം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ജനങ്ങൾ ഏറ്റെടുത്തതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ജീവൻ പന്താടുന്ന സ്ഥിതി ഉണ്ടായപ്പോഴാണു ഹർത്താൽ പ്രഖ്യാപിച്ചത്. മുമ്പൊരു കാലത്തും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ പോലീസിന്റെ ഭാഗത്തു നിന്നു പ്രകോപനമുണ്ടായി. മുഖ്യമന്ത്രി രംഗത്തെത്തി ഹർത്താലിനെ എതിർക്കാൻ ശ്രമിച്ചു. കെഎസ്ആർടിസിയിൽ സിപിഎം, ബിജെപി യൂണിയൻ അംഗങ്ങൾ യോജിച്ചാണു ഹർത്താൽ പൊളിക്കാൻ ശ്രമിച്ചത്.
യുഡിഎഫ് പ്രകടനങ്ങൾ നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങൾ ഓടിച്ചു കയറ്റാൻ ശ്രമിച്ചു. ഹർത്താലിൽ ഒരു സ്ഥലത്തും ആരേയും ആക്രമിക്കാൻ ശ്രമിച്ചിട്ടില്ല. ഹർത്താൽ പൊളിക്കാൻ പോലീസ് മുൻകൈ എടുത്തു. ബസുകളിൽ യാത്രക്കാർ ഇല്ലായിരുന്നു. ഇന്നലത്തെ കളക്ഷൻ എത്രയെന്നു കെഎസ്ആർടിസി വ്യക്തമാക്കണം.
എടപ്പാളിൽ പോലീസിന്റെ ലാത്തിച്ചാർജിൽ ആറു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഗുരുതര പരിക്കേറ്റ് ആശുപത്രിയിലാണ്. ചിലയിടങ്ങളിൽ വാക്കു തർക്കം ഉണ്ടായതല്ലാതെ ഒരിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഹർത്താലിന്റെ മറവിൽ വൻ ആക്രമണം എന്നു പ്രചരിപ്പിക്കുന്നത് ഒട്ടും ആശാസ്യമല്ല. ഹർത്താൽ പ്രഖ്യാപനം സംബന്ധിച്ച് കോടതിയിൽ നിന്ന് ഒരു നോട്ടീസും തനിക്ക് ലഭിച്ചില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സിപിഎമ്മിനു ബിജെപിയെക്കാൾ ശത്രുത കോണ്ഗ്രസിനോടെന്നു ചെന്നിത്തല
12:48 AM Oct 17, 2017 | Deepika.com