ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രം നട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് തന്ത്രി മഹേഷ് മോഹനരരുടെ സാന്നിധ്യത്തിൽ മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നന്പൂതിരിയാണു നടതുറന്നത്.
നടതുറക്കുന്നതിനു മുന്പുതന്നെ വൻഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. അടുത്ത ഒരു വർഷക്കാലത്തേക്ക് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് രാവിലെ ഉഷഃപൂജക്കു ശേഷം നടക്കും. പന്തളം കൊട്ടാരത്തിലെ കുട്ടികളായ സൂര്യ അനൂപ് ശർമ ശബരിമല മേൽശാന്തിയെയും ഹൃദ്യ വർമ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുത്ത് നിശ്ചയിക്കും. ശബരിമല ക്ഷേത്രത്തിലേക്ക് 14 പേരും മാളികപ്പുറത്തേക്ക് 12 പേരുമാണ് മേൽശാന്തിപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ദേവസ്വം ബോർഡ് ഭാരവാഹികളുടെയും ഹൈക്കോടതി നിയോഗിച്ചിട്ടുള്ള സ്പെഷൽ കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
തുലാമാസ പൂജകൾക്കു നട തുറന്നു; ഇന്നു മേൽശാന്തി നറുക്കെടുപ്പ്
12:41 AM Oct 17, 2017 | Deepika.com