കൊച്ചി: ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ വി.എ. രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകനായ സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കുമെന്നു ഹൈക്കോടതിയിൽ പോലീസ് അറിയിച്ചു. ഉദയഭാനു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണു പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തു. ഉദയഭാനുവിന്റെ ഹർജിയിൽ അദ്ദേഹത്തിന്റെ അറസ്റ്റ് തടഞ്ഞു സിംഗിൾബെഞ്ച് നേരത്തെ നിർദേശം നൽകിയിരുന്നു. ഇതു കാരണം അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും വിചാരണക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നതോ അന്വേഷണം നടത്തുന്നതോ തടഞ്ഞിട്ടില്ലെന്നു സിംഗിൾബെഞ്ച് വിശദീകരിച്ചു.
കൊല നടന്ന ദിവസം പ്രതികളും ഉദയഭാനുവും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നെന്നും ഇതിനുള്ള തെളിവുകളുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞെങ്കിലും ക്രിമിനൽ നടപടിചട്ടത്തിലെ 41എ പ്രകാരം മുൻകൂർ നോട്ടീസ് നൽകി ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 23ലേക്കു മാറ്റി.
സെപ്റ്റംബർ 30നു ചക്കര ജോണിയടക്കമുള്ള പ്രതികൾ രാജീവിനെ തട്ടിക്കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. ഉദയഭാനുവിന് ഇതിൽ ബന്ധമുണ്ടെന്ന് കേസിന്റെ തുടക്കം മുതൽ ആരോപണം ഉയർന്നിരുന്നു. അതിനിടെ ഉദയഭാനുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കക്ഷിചേരാൻ കൊല്ലപ്പെട്ട വി.ആർ. രാജീവിന്റെ മകൻ വി.ആർ. അഖിൽ നൽകിയ അപേക്ഷ സിംഗിൾ ബെഞ്ച് അനുവദിച്ചു.
സംഭവത്തിന്റെ മുഖ്യ സൂത്രധാരനാണ് ഉദയഭാനുവെന്നും നിയമത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെടാനാണു മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്നും അഖിൽ ആരോപിക്കുന്നു. ഉദയഭാനുവിനെ പ്രതിയാക്കണം. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നതിനാലാണ് കക്ഷി ചേരുന്നതെന്നും ഹർജിയിൽ പറയുന്നു.
റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് രാജീവ് നൽകാനുള്ള തുകയ്ക്കു വേണ്ടി പ്രതികൾ ഇയാളെ തട്ടിക്കൊണ്ടുപോയി കൊല നടത്തിയെന്നാണു പ്രോസിക്യൂഷൻ വാദം. തനിക്കെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഉദയഭാനു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഉദയഭാനുവിന്റെ പങ്കാളിത്തം തെളിയിക്കുന്ന കാര്യങ്ങൾ വ്യക്തമാക്കി മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാൻ സിംഗിൾബെഞ്ച് പോലീസിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഇന്നലെ മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ചാലക്കുടി കൊലപാതകം: സി.പി. ഉദയഭാനുവിനെ ഏഴാം പ്രതിയാക്കും: പോലീസ്
12:41 AM Oct 17, 2017 | Deepika.com