രാജാക്കാട്: കൊച്ചി - ധനുഷ്കോടി ദേശീയപാതയുടെ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42.7 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളിൽ 27.6 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് നിർമാണം നിർത്തിവയ്ക്കാൻ ഉത്തരവുനൽകിയ വനംവകുപ്പിന്റെ നടപടിയിൽ ഇടപെടുമെന്നു മന്ത്രി എം.എം. മണി.
ജില്ലയുടെ വികസനത്തിന് ആവശ്യമായ ദേശീയപാത അടക്കമുള്ള റോഡുകളുടെ നിർമാണം തടസപ്പെടുത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ജനദ്രോഹമാണെന്നും മന്ത്രി പറഞ്ഞു. വർഷങ്ങൾക്കുമുന്പ് നിർമാണം ആരംഭിച്ചതാണ് കൊച്ചി - ധനുഷ്കോടി ദേശീയപാത. ആദ്യം ഇത് കൊച്ചി - മധുര (എൻഎച്ച് 49) ദേശീയ പാതയായിരുന്നു. പിന്നീടാണ് കൊച്ചി - ധനുഷ്ക്കോടിയാക്കി (എൻഎച്ച് 85) മാറ്റിയത്.
പതിനെട്ടു മാസംകൊണ്ട് പൂർത്തീകരിക്കുന്നതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിനിടെയാണ് നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ വനംവകുപ്പ് ഉത്തരവിട്ടത്. മൂന്നാർ ഡിഎഫ്ഒ എസ്. നരേന്ദ്ര ബാബു നൽകിയ ഉത്തരവിലാണ് നവീകരണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
ദേശീയപാതയുടെ നിർമാണം തടഞ്ഞാൽ ഇടപെടും: മന്ത്രി മണി
12:41 AM Oct 17, 2017 | Deepika.com