തൊടുപുഴ: ഹൈദരാബാദിലെ വീട്ടിൽ വെട്ടേറ്റു മരിച്ച അരുണ്‍ പി. ജോർജിന്റെ(38) മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ പള്ളിക്കാമുറി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ചെന്നൈ ആസ്ഥാനമായ സ്വകാര്യ കന്പനിയുടെ ഹൈദരാബാദ് ശാഖയിൽ മാനേജരായിരുന്നു അരുണ്‍. ശനിയാഴ്ച അരുണ്‍ നാട്ടിൽ വരേണ്ടതായിരുന്നു. മൊബൈലിൽ ബന്ധപ്പെടാൻ കഴിയാത്തതിനെത്തുടർന്ന് ബന്ധുക്കൾ മലയാളി അസോസിയേഷൻ വഴി അന്വേഷിച്ചപ്പോഴാണ് ദാരുണസംഭവം അറിയുന്നത്.
കുളിമുറിയിൽ തലയ്ക്കും കഴുത്തിനും ആഴത്തിലുള്ള മുറിവേറ്റു മരിച്ച നിലയിലാണ് അരുണിനെ കണ്ടത്. വെള്ളിയാഴ്ച അർധ രാത്രിയിലാണ് കൊലപാതകം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ടു മലയാളിയായ റെയിൽവേ പോലീസ് ഉദ്യോഗസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ സംശയകരമായ പെരുമാറ്റമാണ് കസ്റ്റഡിയിലെടുക്കാൻ കാരണം. ഇയാളെ കൂടുതൽ ചോദ്യംചെയ്തു വരികയാണ്.
സാന്പത്തിക ഇടപാടാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം. വീടിനു എതിർവശത്തുള്ള സിസിടിവിയിൽ ഒരാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഒന്‍പതോടെ ഇയാൾ അരുണിന്റെ വീട്ടിലക്കു കയറിപ്പോകുന്നതും ശനിയാഴ്ച പുലർച്ചെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഹെൽമറ്റും ജാക്കറ്റും ധരിച്ചതു മൂലം ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. എന്നാൽ, ഇയാൾ എത്തിയ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
ഹൈദരാബാദിൽ വെട്ടേറ്റു മരിച്ച തൊടുപുഴ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
12:22 AM Oct 17, 2017 | Deepika.com