കോതമംഗലം: കുട്ടന്പുഴ ആനക്കയം പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ ആലപ്പുഴ സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. ഒപ്പം നീന്തിയ സുഹൃത്ത് ഒഴുക്കിൽപ്പെട്ടെങ്കിലും രക്ഷപ്പെട്ടു. ആലപ്പുഴ ചാരുംമൂട് ആലുവിള സുരേന്ദ്രന്റെ മകൻ എസ്. ആദർശ് (19) ആണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.45ന് ആനക്കയത്തിന് മുകൾ ഭാഗത്ത് പൂയംകുട്ടി പുഴയും ഇടമലയാർ പുഴയും സംഗമിക്കുന്ന താമരക്കുരിശ് ഭാഗത്ത് ആലുങ്കൽ കടവിലാണ് അപകടമുണ്ടായത്. ആദർശിനൊപ്പം ഒഴുക്കിൽപ്പെട്ട കോതമംഗലം കോട്ടപ്പടി ആളൂക്കാരൻ ഉണ്ണികൃഷ്ണന്റെ മകൻ ഉമേഷ് (19) അദ്ഭുതകരമായി രക്ഷപ്പെട്ടു. പുഴയ്ക്കുകുറുകെ നീന്തുന്നതിനിടെയാണ് ഇരുവരും മുങ്ങിത്താഴ്ന്നത്. അടിയൊഴുക്കും വഴുക്കലുള്ള പാറക്കെട്ടുകളും നിറഞ്ഞ ഭാഗമായതിനാൽ തെരച്ചിൽ ക്ലേശകരമായി. ശക്തമായ മഴയും തടസമായി. വൈകീട്ട് അഞ്ചരയോടെ പുഴയുടെ നടുഭാഗത്തുനിന്നാണ് ആദർശിന്റെ മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സും നാട്ടുകാരും പോലീസും തെരച്ചിലിൽ പങ്കെടുത്തു.
തമിഴ്നാട്ടിലെ ശ്രീ വെങ്കിടേശ്വര എൻജിനിയറിംഗ് കോളജിലെ പെട്രോകെമിക്കൽ വിഭാഗം രണ്ടാം വർഷ വിദ്യാർഥിയാണ് മരിച്ച ആദർശ്. ഇതേ കോളജിലെ സഹപാഠികളായ ഒന്‍പതംഗ സംഘം തിങ്കളാഴ്ച രാവിലെ 11 ഓടെ സഹപാഠിയായ കുട്ടന്പുഴ മറ്റനായി മോഹനന്റെ മകൻ മഹേന്ദ്രജിത്തിന്റെ വീട്ടിലെത്തിയതായിരുന്നു. ഉച്ചയൂണിനുശേഷമാണ് ഇവർ പുഴയിൽ കുളിക്കാനിറങ്ങിയത്. ആദർശും ഉമേഷും നീന്താനിറങ്ങുകയും പുഴയ്ക്ക് അക്കരെയെത്താറായപ്പോൾ ആദർശ് ഒഴുക്കിൽപ്പെടുകയുമായിരുന്നു. ആദർശിനെ രക്ഷിക്കാനായുള്ള ശ്രമത്തിനിടെ ഉമേഷും ഒഴുക്കിൽപ്പെട്ടു. അഗ്നിരക്ഷാസേനയുടെ സ്കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എൻജിനിയറിംഗ് വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു
12:21 AM Oct 17, 2017 | Deepika.com