തിരുവനന്തപുരം: ഹർത്താലിന്റെ മറവിൽ അക്രമമോ പൊതുമുതൽ നശീകരണത്തിനു ശ്രമമോ നടത്തിയാൽ കർശനമായി നേരിടാൻ ജില്ലാ പോലീസ് മേധാവിമാർക്കു ഡിജിപി നിർദേശം നൽകി.
സംസ്ഥാനത്ത് ഇന്നു പ്രഖ്യാപിച്ച ഹർത്താലിൽ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങളും പൊതുമുതൽ നശീകരണവും തടയുന്നതിനും ഹൈക്കോടതി നിർദേശപ്രകാരമുള്ള എല്ലാ മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ട്.
വാഹന ഗതാഗതം തടസപ്പെടുത്തുകയോ നിർബന്ധിച്ചു കടകൾ അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നതിനെതിരേയും കർശന നടപടികൾ സ്വീകരിക്കും. കെഎസ്ആർടിസി വാഹനങ്ങൾക്കും സ്വകാര്യ വാഹനങ്ങൾക്കും ആവശ്യമായ സംരക്ഷണം നൽകും. കോടതികൾ, ഓഫീസുകൾ, മറ്റു പൊതുസ്ഥാപനങ്ങൾ തുടങ്ങിയവ സുഗമമായി പ്രവർത്തിപ്പിക്കുന്നതിനുള്ള പോലീസ് സംരക്ഷണം നൽകും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനു പട്രോളിംഗ്, ആവശ്യമായ സ്ഥലങ്ങളിൽ പിക്കറ്റ് എന്നിവ ഏർപ്പെടുത്തും.
ഹർത്താൽ അവസാനിക്കുന്നതുവരെ അക്രമങ്ങൾക്കു സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസ് ജാഗ്രത പുലർത്തണമെന്നും ഹർത്താലുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗം അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. അക്രമം നടത്തുന്നവർക്കെതിരെ യുക്തമായ വകുപ്പുകൾ ഉപയോഗിച്ച് കേസെടുക്കും. പൊതുമുതലിനും വസ്തുവകകൾക്കും നാശനഷ്ടം വരുത്തിയാൽ നഷ്ടപരിഹാരത്തിനു സിവിൽ കേസ് ഫയൽ ചെയ്യും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ഇന്റലിജൻസ് ഉൾപ്പെടെ പോലീസിന്റെ എല്ലാ വിഭാഗങ്ങളും രംഗത്തിറങ്ങണമെന്നും പോലീസ് മേധാവി നിർദേശിച്ചു.
ഹർത്താലിന്റെ മറവിൽ അക്രമം നടത്തിയാൽ കടുത്ത നടപടിയെന്നു പോലീസ്
12:48 AM Oct 16, 2017 | Deepika.com