തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിലെയും ബൈപ്പാസുകളിലേയും കൈയേറ്റം ഒഴിപ്പിക്കാൻ പൊതുമരാമത്തു വകുപ്പു നടപടി തുടങ്ങി. ഹൈവേ പ്രൊട്ടക്ഷൻ ആക്ട് അനുസരിച്ചു ദേശീയപാതകളിലേയും ബൈപ്പാസുകളിലേയും കൈയേറ്റം ഒഴിപ്പിക്കാനാണ് ഉദ്യോഗസ്ഥർക്കു മന്ത്രി ജി. സുധാകരൻ കർശന നിർദേശം നൽകിയിട്ടുള്ളത്.
ദേശീയപാതയും ബൈപ്പാസും കൈയേറി നിർമിച്ചിട്ടുള്ള ചില കൈയേറ്റങ്ങൾക്കു തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകിയിട്ടുള്ളത് ഒഴിപ്പിക്കലിനു തടസമാകുന്നതായി ഉദ്യോഗസ്ഥർ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവർക്കു പകരം സ്ഥലം കണ്ടെത്തേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളത്. ഇതുപോലെ ആലപ്പുഴയിൽ അടക്കം ഹൈക്കോടതിയിൽനിന്ന് സ്റ്റേയും അനുകൂല ഉത്തരവും നേടിയവർക്കും പകരം സംവിധാനം ഒരുക്കേണ്ടി വരും. ഇതിനായി വകുപ്പുതല ചർച്ചയും വേണ്ടിവരും.
നിയമാനുസൃതം നോട്ടീസ് നൽകി കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാണു പൊതുമരാമത്ത് വകുപ്പിന്റെ നിലപാട്. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും സഹായം തേടും. നോട്ടീസ് നൽകി ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടു പോകാത്ത ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തു ദേശീയപാത വികസനത്തിനായി 30 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ടുള്ള സ്ഥലങ്ങളിലാണ് ഏറെ കൈയേറ്റം. 45 മീറ്റർ വീതിയിൽ റോഡ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ജില്ലാ കളക്ടർമാർ മുന്നോട്ടു പോകാത്ത സാഹചര്യത്തിൽ ഏറ്റെടുത്ത സ്ഥലം വെറുതേ കിടക്കുന്നതാണു കൈയേറ്റം വ്യാപകമാകാൻ കാരണമെന്നാണ് ഉദ്യോഗസ്ഥ നിഗമനം.
കൊല്ലം ബൈപ്പാസ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ ഗതാഗതം തടസപ്പെടുത്തുന്ന തരത്തിൽ കൈയേറ്റം വ്യാപകമായിട്ടുണ്ട്. നിർമാണ പ്രവർത്തനങ്ങളും നടക്കുന്ന സാഹചര്യത്തിൽ ഇവിടങ്ങളിൽ അപകടങ്ങളും ഏറിയിട്ടുണ്ട്. ചില പ്രദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണ കൂടി ഇവർക്കു ലഭിക്കുന്നതോടെ കൈയേറ്റം ഒഴിപ്പിക്കൽ ദുഷ്കരമാകുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, തലസ്ഥാന നഗരത്തിൽ പെടുന്ന പേരൂർക്കട മുതൽ തൈക്കാട് വരെ റോഡിലെ 17 കൈയേറ്റങ്ങൾ ഒഴിപ്പിക്കാനായിട്ടുണ്ട്. ഇതേ മാതൃകയാകും മറ്റു സ്ഥലങ്ങളിലും പിന്തുടരുക.
ദേശീയപാതകളിലെ കൈയേറ്റം ഒഴിപ്പിക്കാൻ നിർദേശം
12:48 AM Oct 16, 2017 | Deepika.com