തിരുവനന്തപുരം: സോളാർ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിൽ ആരോപണം നേരിടുന്നവർക്കെതിരേ പ്രത്യേകമായി കേസെടുക്കാൻ ശിപാർശ. ഓരോരുത്തരും ചെയ്തെന്നു കമ്മീഷൻ കണ്ടെത്തിയിട്ടുള്ള കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരേ വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് നിയമോപദേശമെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം സംബന്ധിച്ച സർക്കാർ ഉത്തരവു പുറത്തിറക്കുക.
എന്നാൽ, സോളാർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരൻ ആരാവണമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച അഡ്വക്കറ്റ് ജനറലിന്റെ (എജി) നിയമോപേദശം ഇന്നോ നാളെയോ സർക്കാരിനു ലഭിച്ചേക്കും. നിയമോപദേശം ലഭിച്ച ശേഷം മാത്രമേ ഉത്തരവ് പുറത്തിറക്കാൻ കഴിയുകയുള്ളു. ഇതിനാൽ, അന്വേഷണ സംഘം രൂപീകരണം വൈകുമെന്നാണു സൂചന. ജുഡീഷൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാരിനു വേണ്ടി സാധാരണഗതിയിൽ ചീഫ് സെക്രട്ടറിയാണു പരാതിക്കാരനാകുക. എന്നാൽ, ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം പരാതിക്കാരനാകാൻ വിസമ്മതം അറിയിച്ചിരുന്നു. ലൈംഗിക പീഡനം അടക്കമുള്ള പരാതികളുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചാണു ചീഫ് സെക്രട്ടറി വിസമ്മതം അറിയിച്ചത്. എന്നാൽ, സർക്കാരിനു സാമ്പത്തിക നഷ്ടമുണ്ടായ കേസുണ്ടെങ്കിൽ അതിന്റെ അന്വേഷണ ഉത്തരവിൽ ചീഫ് സെക്രട്ടറി പരാതിക്കാരനാകും.
ലൈംഗിക പീഡന ആരോപണത്തിൽ ആരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇതിൽ എജിയുടെ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ തുടർനടപടിയുമായി സർക്കാർ മുന്നോട്ടു പോകുകയുള്ളു.
പോലീസ്- ജയിൽ പരിഷ്കരണവുമായി ബന്ധപ്പെട്ടു ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായരുടെ നേതൃത്വത്തിലുള്ള കമ്മീഷൻ രൂപീകരിക്കുമ്പോൾ അന്വേഷണത്തിൽ ഉൾപ്പെടേണ്ട പരിഗണനാ വിഷയങ്ങൾ ആവശ്യമാണെന്നു നിയമ സെക്രട്ടറി സർക്കാരിനെ അറിയിച്ചിരുന്നു. നേരത്തെ പുറത്തുവിട്ട കരടിൽ പരിഗണനാ വിഷയങ്ങൾ ഉൾക്കൊള്ളിക്കാതിരുന്നതിനാലാണ് വിഷയങ്ങളും ഉൾപ്പെടുത്താൻ നിർദേശിച്ചു ഫയൽ തിരിച്ചയച്ചത്.
സോളാർ: ആരോപണവിധേയരുടെ പേരിൽ ഒന്നിലേറെ കേസുകൾ എടുത്തേക്കും
12:48 AM Oct 16, 2017 | Deepika.com