ആലപ്പുഴ: ഇന്നത്തെ ഹർത്താലിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകരുതെന്നുള്ള കർശന നിർദേശം പ്രവർത്തകർക്കു നൽകിയിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജനവികാരം ഉയർത്തി 10 ദിവസം മുന്പാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലുമായി ബന്ധപ്പെട്ടു ഹൈക്കോടതിയിൽനിന്ന് ഒരു നിർദേശവും തനിക്കു ലഭിച്ചിട്ടില്ല.
മാധ്യമങ്ങളിൽ ഇതു സംബന്ധിച്ചു വന്ന വാർത്തയെക്കുറിച്ച് അറിയില്ല. ഹർത്താൽ നിരോധനത്തിനല്ല, നിയന്ത്രണത്തിനാണു നിയമസഭയിൽ താൻ ബില്ലു കൊണ്ടുവന്നത്. അതു പാസായില്ല. അതിൽ പറഞ്ഞിരുന്നതനുസരിച്ചാണു മുൻകൂട്ടി അറിയിച്ചു ഹർത്താൽ നടത്തുന്നത്.കേന്ദ്രസംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ജീവിത പ്രയാസങ്ങളും ദുരിതങ്ങളും കൂട്ടുകയാണ്. ദിവസേന ഇന്ധന വില കൂടുകയാണ്. സംസ്ഥാന സർക്കാർ അധികനികുതി വേണ്ടെന്നു വയ്ക്കാൻ തയാറായിട്ടില്ല. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്.
ജിഎസ്ടി നടപ്പാക്കിയപ്പോൾ സംസ്ഥാനത്തിനു നേട്ടമാകുമെന്ന നിലപാടു സ്വീകരിച്ച ധനമന്ത്രി ഇപ്പോൾ അതിൽ നിന്നു പിന്നോക്കം പോയിരിക്കുന്നു. - അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു, എ.എ. ഷുക്കൂർ, നഗരസഭ ചെയർമാൻ തോമസ് ജോസഫ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
യുഡിഎഫ് ഹർത്താൽ: അനിഷ്ടസംഭവങ്ങൾ ഉണ്ടാകരുതെന്നു നിർദേശിച്ചു: ചെന്നിത്തല
12:24 AM Oct 16, 2017 | Deepika.com