പത്തനംതിട്ട: രാജ്യത്തു പാൻ നന്പരിനുള്ള ആവശ്യക്കാരേറിയതോടെ സമയബന്ധിതമായി കാർഡുകൾ ലഭിക്കുന്നില്ല. ബാങ്ക് അക്കൗണ്ടുകൾ ആധാറും പാൻ നന്പരുമായി ബന്ധിപ്പിച്ചേ മതിയാകൂവെന്ന ഘട്ടമെത്തിയതോടെ സാധാരണക്കാരാണ് ബുദ്ധിമുട്ടിലായത്.
50,000 രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകൾക്കും പാൻ നന്പർ നിർബന്ധമാക്കിയതോടെ സാധാരണക്കാരും വീട്ടമ്മമാരുമെല്ലാം കാർഡിനുവേണ്ടി അപേക്ഷ നൽകി കാത്തിരിക്കുകയാണ്. ഏറ്റവുമൊടുവിൽ വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതിയിൽ ആനുകൂല്യത്തിന് അപേക്ഷിക്കുന്ന വിദ്യാർഥികളും പാൻകാർഡിനുവേണ്ടി നെട്ടോട്ടത്തിലായി. സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് പദ്ധതിയിൽ ആനുകൂല്യത്തിന് അപേക്ഷിക്കാൻ പാൻ കാർഡ് നിർബന്ധമാണ്. കുട്ടികളിൽ നല്ലൊരു പങ്കും പാൻകാർഡ് സ്വന്തമായി ഇല്ലാത്തവരാണ്.
വെബ്സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യണമെങ്കിൽ പാൻകാർഡ് നിർബന്ധമാണ്. 31വരെയാണ് സമയപരിധി. പാൻകാർഡിനു പലരും അപേക്ഷിച്ചെങ്കിലും നിശ്ചിത സമയപരിധിയിൽ ഇതു ലഭിക്കുമെന്ന് ഉറപ്പില്ല.
പാനിനുവേണ്ടി നേരത്തെ അപേക്ഷ നൽകിയാൽ സമയബന്ധിതമായി കാർഡ് ലഭ്യമാകുമായിരുന്നു. എന്നാൽ, അപേക്ഷകരുടെ എണ്ണം ഏറിയതോടെ കാർഡ് ലഭിക്കാൻ കാലതാമസവുമായി. ബാങ്ക് അക്കൗണ്ടുകൾ, ഭൂമി ഇടപാടുകൾ, വായ്പകൾ എന്നിവയ്ക്കു പാൻ നിർബന്ധമാക്കിയതോടെ ബുദ്ധിമുട്ടിലായവരുടെ കൂട്ടത്തിൽ വീട്ടമ്മമാരുമുണ്ട്.
കഴിഞ്ഞവർഷം വരെ അപേക്ഷ നൽകി മൂന്നാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമായിരുന്ന പാൻകാർഡ് ഇപ്പോൾ മൂന്നുമാസം കഴിഞ്ഞാലും ലഭിക്കില്ലെന്നായി. ഭൂമി ഈടു നൽകി വായ്പയ്ക്കു ബാങ്കുകളെ സമീപിക്കുന്നവർക്ക് ഇടപാട് 50,000 രൂപയ്ക്കു മുകളിലാകുന്പോൾ പാൻ നിർബന്ധമാണ്. സംരംഭങ്ങൾ തുടങ്ങാൻ ഇറങ്ങിത്തിരിച്ചവരും പുതിയ വീടെന്ന സ്വപ്നവുമായി ബാങ്കുകളിൽ വായ്പയ്ക്ക് എത്തിയവരുമാണു വലയുന്നത്. പാനിന് അപേക്ഷ നൽകിയവർക്ക് ഇതു ലഭിക്കാനുണ്ടാകുന്ന കാലതാമസം ബാങ്ക് ഇടപാടുകളെ ബാധിക്കുകയാണ്.
നേരത്തെ ജനനത്തീയതി, മേൽവിലാസം എന്നിവയുടെ ആധികാരിക രേഖകൾ നൽകിയാൽ പാൻ വേഗത്തിൽ ലഭ്യമാകുമായിരുന്നു. ഇപ്പോൾ ഇതിനും വ്യവസ്ഥകൾ ഏറി. ആധാറിലെ ചെറിയ പിശകുകൾ പോലും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിൽ പാൻ ലഭിക്കില്ല. ഇത്തരം അപേക്ഷകൾ മൂന്നുമാസത്തോളം ആദായനികുതി ഓഫീസിൽ കെട്ടിക്കിടന്ന ശേഷമാണ് തിരികെയെത്തുന്നത്. തെറ്റുകൾ തിരുത്തി അപേക്ഷ പുതുക്കി നൽകി പാൻകാർഡ് സ്വന്തമാക്കാൻ വീണ്ടും താമസമെടുക്കും. പാനിന് അപേക്ഷിച്ച രേഖകളുടെ പിൻബലത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ വ്യവസ്ഥയില്ല. പാനിന് അപേക്ഷ നൽകിയവർക്ക് ഇതിന്റെ പുരോഗതി അറിയാനും മാർഗങ്ങളില്ല. നേരത്തെ അപേക്ഷകളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുമായിരുന്നു. ടോൾ ഫ്രീ നന്പരിൽ ബന്ധപ്പെടാനുമാകുമായിരുന്നു. ഇപ്പോൾ ഇതെല്ലാം സ്തംഭനാവസ്ഥയിലാണ്.ബാങ്ക് അക്കൗണ്ടുകളിൽ ആധാർ ബന്ധിപ്പിക്കലും അന്തിമഘട്ടത്തിലാണ്. നേരത്തെ ബാങ്കുകളിൽ ആധാർ നൽകിയവർപോലും വീണ്ടും ഇതുമായി കയറിയിറങ്ങുകയാണ്.
ആധാറിലെ പേര്, വിലാസം എന്നിവ ബാങ്ക് അക്കൗണ്ടുമായി ഒത്തുനോക്കുന്പോൾ എന്തെങ്കിലും പിഴവുകളുണ്ടെങ്കിൽ ബന്ധിപ്പിക്കൽ നടക്കില്ല. ബാങ്ക് അക്കൗണ്ട് - ആധാർ ബന്ധിപ്പിക്കൽ ഡിസംബർ 31നകം പൂർത്തീകരിക്കാനാണു നിർദേശം. ആധാർ - പാൻ ബന്ധിപ്പിക്കലും നടന്നുകൊണ്ടിരിക്കുകയാണ്.
അപേക്ഷകരുടെ വൻ തിരക്ക്, പാൻ ലഭിക്കൽ വൈകുന്നു
12:24 AM Oct 16, 2017 | Deepika.com