തളിപ്പറമ്പ്: ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന നിര്‍ദിഷ്ട കൊച്ചി-മംഗളൂരു പൈപ്പ് ലൈന്‍ പദ്ധതിയുടെ കണ്ണൂര്‍ സെക്ഷൻ യാഥാര്‍ഥ്യമാകുന്നു. തളിപ്പറമ്പ് താലൂക്കിലെ കുറുമാത്തൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ബാവുപ്പറമ്പില്നിന്നു കോഴിക്കോട് ജില്ലയിലെ ആയഞ്ചേരി വരെയാണു കണ്ണൂര്‍ സെക്ഷനിൽ ഉള്‍പ്പെടുന്നത്. ഈ ഭാഗത്ത് സര്‍വേനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം തന്നെ ഏറ്റെടുക്കുന്ന സ്ഥലത്തെ കാര്‍ഷികവിളകള്‍ക്കുള്ള നഷ്ടപരിഹാര തുകയും വിതരണം ചെയ്തുവരുന്നുണ്ട്.
കുറുമാത്തൂര്‍, കയറളം, മയ്യില്‍, മാണിയൂര്‍, മുണ്ടേരി, കാഞ്ഞിരോട് എന്നീ വില്ലേജുകളില്‍ 14 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ്ലൈന് പണികള്‍ പൂര്‍ത്തിയായി. ഇതില്‍ ബാവുപ്പറമ്പ് മുതല്‍ നണിച്ചേരി പാലം വരെ ഉന്നതനിലവാരമുള്ള പൈപ്പുകള്‍ വെല്‍ഡ് ചെയ്തു സുരക്ഷാനടപടികള്‍ പൂര്‍ത്തീകരിച്ചാണു ട്രഞ്ച് നിര്‍മിച്ചു ലോഡ് ചെയ്തിരിക്കുന്നത്.
പുഴകളിലൂടെയും റോഡുകളിലൂടെയും പൈപ്പ്ലൈന് ഇടുന്നതിന് ട്രാഫിക് തടസമില്ലാത്തവിധം ബോറിംഗിന്റെ സഹായത്തോടെ പൈപ്പിടുന്നതിനുള്ള യന്ത്രങ്ങൾ എത്തിക്കഴിഞ്ഞതായി ഗെയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നീലേശ്വരം പെരോല്‍ മുതല്‍ കുറുമാത്തൂര്‍ വരെയും ബാവുപ്പറമ്പ് മുതല്‍ ആയഞ്ചേരി വരെയും 84 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടു സെക്ഷനുകളായാണു പൈപ്പ്ലൈന് ഇടുന്ന ജോലികള്‍ പുരോഗമിക്കുന്നത്. ഈ 84 കിലോമീറ്ററില്‍ പൈപ്പിടുന്ന സ്ഥലത്തെ കാര്‍ഷികവിളകള്‍ നശിക്കുന്ന കര്‍ഷകര്‍ക്ക് ഇതുവരെ നാലുകോടി രൂപ നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്‍കിവരികയാണ്. പൈപ്പുകള്‍ എളുപ്പത്തിലും കുറ്റമറ്റ രീതിയിലും മണ്ണില്‍ ഉറപ്പിക്കുന്നതിന് ഇപ്പോൾ ലഭ്യമായതില്‍വച്ച് ഏറ്റവും മികച്ച യന്ത്രവത്കൃതരീതിയാണ് ഗെയില്‍ ഉപയോഗിച്ചുവരുന്നത്.
2012 ല്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിയ ജോലികള്‍ മൂന്നുമാസം മുമ്പാണു പുനരാരംഭിച്ചത്. സർക്കാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂല നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും പണി പുനരാരംഭിച്ച ശേഷവും ചില സ്ഥലങ്ങളില്‍ ഇപ്പോഴും ചില്ലറ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണും. കര്‍ഷകസംഘടനകളുമായി ജില്ലാകളക്ടറുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചകളിലാണ് കാര്‍ഷികവിളകള്‍ക്ക് പാക്കേജുകള്‍ പ്രഖ്യാപിച്ചത്. ഇന്നത്തെ നിലയില്‍ 2018 മാര്‍ച്ചോടെ പണി പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
ഗെയിലിന്റെ കണ്ണൂര്‍ സെക്ഷന്‍ ഇന്‍ചാര്‍ജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍(കണ്‍സ്ട്രക്ഷന്‍) എന്‍.എസ്. പ്രസാദ്, മാനേജര്‍-ഇന്‍ചാര്‍ജ് പി.ടി. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിര്‍മാണജോലികള്‍ പുരോഗമിക്കുന്നത്. നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുന്നതിന് കണ്ണൂര്‍ ബ്ലൂനൈല്‍ ഹോട്ടലിലെ ആറാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ റവന്യു ടീം പ്രവര്‍ത്തിക്കുന്നുണ്ട്. 9388704068 എന്ന നമ്പറില്‍ ഓഫീസുമായി ബന്ധപ്പെടാം.
കണ്ണൂർ സെക്ഷനിൽ ഗെയില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നു
12:24 AM Oct 16, 2017 | Deepika.com