തൃക്കരിപ്പൂർ(കാസർഗോഡ്): ട്രെയിൻ ഓടിക്കൊണ്ടിരിക്കെ റെയിൽപാളം വേർപെട്ടു. ട്രെയിൻ നിർത്തിയതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. ഇന്നലെ രാവിലെ 7.40 ന് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തായിരുന്നു സംഭവം. 56654 നമ്പർ മംഗളൂരു-കോഴിക്കോട് പാസഞ്ചർ ട്രെയിനാണ് അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. പൊട്ടിയ പാളത്തിലൂടെ എൻജിൻ കടക്കുന്ന സമയത്ത് വലിയശബ്ദം കേട്ടതോടെ ലോക്കോ പൈലറ്റ് പെട്ടെന്നു ട്രെയിൻ നിർത്തുകയായിരുന്നു.
ഉഗ്രശബ്ദത്തോടെ പൊട്ടിയടർന്ന പാളത്തിന്റെ ഒരുഭാഗം താഴ്ന്നുപോയി. റെയിൽവേ ജീവനക്കാർ താത്കാലികമായി പാളം ഉയർത്തി ഉറപ്പിച്ചശേഷമാണ് പാസഞ്ചർ ട്രെയിൻ കടന്നുപോയത്. പുലർച്ചെ ഇതുവഴി കടന്നുപോയ മംഗള എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിനും ട്രെയിൻ കടന്നുപോയപ്പോൾ ശബ്ദവ്യത്യാസം അനുഭവപ്പെട്ടിരുന്നതായി പറഞ്ഞിരുന്നു. വിവരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു. അതുകൊണ്ടു പിന്നാലെ വന്ന പാസഞ്ചർ വേഗം കുറച്ചാണ് ഓടിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
മുന്നറിയിപ്പു ലഭിച്ച സ്ഥലം എത്തുന്നതിനുമുമ്പുതന്നെ പാളത്തിൽനിന്ന് പൊട്ടുന്ന ശബ്ദം കേട്ട ലോക്കോ പൈലറ്റ് എം. സന്തോഷ്കുമാർ പെട്ടെന്നു ട്രെയിൻ നിർത്തുകയായിരുന്നു.
അപ്പോഴേയ്ക്കും എൻജിനും ഒരു കമ്പാർട്ട്മെന്റിന്റെ പകുതിഭാഗവും പൊട്ടിയ ട്രാക്ക് പിന്നിട്ടിരുന്നു.
പയ്യന്നൂർ സെക്ഷൻ സീനിയർ എൻജിനിയർ രഞ്ജിത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽനിന്നും ചെറുവത്തൂരിൽനിന്നുമെത്തിയ ജീവനക്കാർ നാട്ടുകാരുടെ സഹായത്തോടെ മരക്കട്ടകൾ കൊണ്ട് പാളം ഉയർത്തി പാളത്തിന്റെ ഇരുഭാഗത്തും ക്ലാമ്പ് ഉറപ്പിച്ചശേഷം എട്ടരയോടെയാണ് കോഴിക്കോട് പാസഞ്ചർ കടന്നുപോയത്. പിന്നാലെ വന്ന മംഗളൂരു -എഗ്മൂർ, നാഗർകോവിൽ- ഏറനാട് എക്സ്പ്രസുകളും ഇവിടെ നിർത്തി സാവധാനമാണ് കടന്നുപോയത്. പിന്നീട് സീനിയർ എൻജിനിയർ പത്മേഷ് സ്ഥലത്തെത്തി പാളം ബലപ്പെടുത്തുന്ന ജോലി പൂർത്തിയാക്കിയെങ്കിലും ഉച്ചകഴിയും വരെ 30 കിലോമീറ്റർ വേഗത്തിലാണ് ട്രെയിനുകൾ കണ്ണൂർ ഭാഗത്തേക്കു കടന്നുപോയത്. കഴിഞ്ഞദിവസം ഏഴിമലയിലും പാളത്തിൽ ബലക്ഷയം കണ്ടെത്തിയിരുന്നു.
തൃക്കരിപ്പൂരിൽ ട്രെയിൻ പോകുന്പോൾ പാളം മുറിഞ്ഞുമാറി
12:09 AM Oct 16, 2017 | Deepika.com