കോട്ടയം: വിലയാധാരമെഴുതി പോക്കുവരവ്ചെയ്തു നിയമാനുസൃതം നികുതിയടച്ചു കൃഷിചെയ്യുന്ന ഭൂമി വനഭൂമിയാണെന്നു പ്രഖ്യാപിച്ച് അതിരിടുകയും ഭൂനികുതിയടയ്ക്കുന്നത് നിഷേധിക്കുകയും ചെയ്യുന്ന റവന്യൂ-വനം വകുപ്പിന്റെ ദ്രോഹനടപടികളെ കര്‍ഷകര്‍ ശക്തമായി എതിര്‍ക്കുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. വി.സി.സെബാസ്റ്റ്യന്‍.
ഇടുക്കി ഉള്‍പ്പെടെയുള്ള വിവിധ മലയോരജില്ലകളിലെ കൃഷിഭൂമിക്കു പട്ടയം നല്കുമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനവും നടപടികളും അനിശ്ചിതത്വത്തിലാക്കി അട്ടിമറിക്കുകയാണ്. രാഷ്ട്രീയ ചേരിതിരിവും നിലവിലുള്ള നിയമങ്ങള്‍ വളച്ചൊടിച്ചും വനംവിസ്തൃതി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമവും പ്രതിസന്ധിയിലാക്കിയിരിക്കുന്നതു കര്‍ഷകരെയാണ്. മുന്‍ സര്‍ക്കാര്‍ നല്കിയ പട്ടയങ്ങള്‍ക്കു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലെന്നുള്ള വാദമുഖങ്ങള്‍ അംഗീകരിക്കാനാവില്ല. കേന്ദ്രാനുമതി വാങ്ങേണ്ടതുണ്ടെങ്കില്‍ അതു ചെയ്യേണ്ടതു സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരുമാണ്. ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ വീണ്ടും സമീപിക്കുകയും ചെയ്യേണ്ടവര്‍ കര്‍ഷകര്‍ക്കു നല്കിയ പട്ടയങ്ങള്‍ റദ്ദു ചെയ്യുന്നതു ശരിയല്ല. പല പട്ടയങ്ങള്‍ക്കും വനം-റവന്യൂ സംയുക്ത പരിശോധന നടന്നിട്ടില്ലെന്നുള്ള കണ്ടെത്തലുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണു വിളിച്ചുപറയുന്നത്.
വനഭൂമിക്ക് തുടര്‍ന്ന് പട്ടയം നല്‍കണമെന്ന് ആവശ്യപ്പെടില്ലെന്ന ഉറപ്പിന്മേലാണ് 1993ല്‍ കേന്ദ്ര വനംമന്ത്രാലയം 28588.159 ഹെക്ടര്‍ വനഭൂമിക്കു പട്ടയം നല്കാന് ഉത്തരവായതെന്നറിയുന്നു. ഇതിന്റെ പേരില്‍ ഇരട്ടിഭൂമിയില് ബദല്‍ വനവത്കരണം നടത്തണമെന്നു നിര്‍ദ്ദേശിച്ചു. ഇതിനായി കേന്ദ്രഫണ്ട് കഴിഞ്ഞനാളുകളില്‍ സംസ്ഥാനം കൃത്യമായി വാങ്ങിച്ചിട്ടുണ്ടെന്നാണറിവ്. പട്ടയമേളകളുടെ പേരില്‍ കോടിക്കണക്കിനു രൂപയാണ് ഓരോ സര്‍ക്കാരും ഇതിനോടകം ചെലവഴിച്ചിട്ടുള്ളത്. ഓരോ തെരഞ്ഞെടുപ്പുകള്‍ക്കുമുമ്പും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തുന്ന രാഷ്ട്രീയ നാടകങ്ങള്‍ക്കപ്പുറം ഇതിനോടകം നടത്തിയ പട്ടയവിതരണങ്ങള്‍ പലതും കര്‍ഷകര്‍ക്ക് ഗുണംചെയ്യുന്നില്ലെന്നുറപ്പായി.
വസ്തുതകള്‍ പഠിക്കാതെ, ഉദ്യോഗസ്ഥരുടെ അവസരവാദനിലപാടുകള്ക്കനുസരിച്ചു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും മന്ത്രിമാരും ഭൂവിഷയങ്ങളില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്നതും പ്രതികരിക്കുന്നതും നടപടികളുമായിറങ്ങിത്തിരിക്കുന്നതും ജനദ്രോഹമാണ്.
നല്കിയ പട്ടയങ്ങള്‍ റവന്യൂ വകുപ്പുതന്നെ റദ്ദാക്കുമ്പോള്‍ വനംവകുപ്പിന്റെ വാദഗതികള്‍ ശരിയെന്നു സ്ഥാപിക്കപ്പെടുകയും കര്‍ഷകഭൂമി വനഭൂമിയായി മാറുകയും ചെയ്യും. 1977നു മുമ്പ് കൈവശമിരിക്കുന്ന കൃഷിഭൂമിക്കു പട്ടയമെന്ന തീരുമാനവും വരുംനാളുകളില്‍ അട്ടിമറിക്കപ്പെടുമ്പോള്‍ നിലവില്‍ പട്ടയങ്ങള്‍ കൈവശംവച്ചിരിക്കുന്നവരും പ്രതിസന്ധിയിലാകുമെന്നു സെബാസ്റ്റ്യന്‍ പറഞ്ഞു.
കൈവശഭൂമി തട്ടിയെടുക്കാനുള്ള വനംവകുപ്പ് അജൻഡ അനുവദിക്കില്ല: ഇന്‍ഫാം
12:09 AM Oct 16, 2017 | Deepika.com