തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാന്പ് ഡെപ്യൂട്ടി കമൻഡാന്റും മുൻകായികതാരവു മായ മുണ്ടക്കയം കോരുത്തോട് ചങ്കാലികുഴിയിൽ വീട്ടിൽ സി.എസ്. മുരളീധരൻ(49) നിര്യാതനായി.
ഇന്നലെ പുലർച്ചെ മൂന്നോടെ നെഞ്ചു വേദന അനുഭവപ്പെട്ട അദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ എട്ടോടെ മരിച്ചു. ക്യാന്പിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം അടൂർ പോലീസ് ക്യാന്പിൽ പൊതുദർശനത്തിനു വച്ചു. തുടർന്നു സ്വദേശമായ മുണ്ടക്കയത്തേക്കു കൊണ്ടു പോയി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: ശ്രീവിദ്യ. മകൾ: മയൂര.
ഒരു വർഷത്തിലേറെയായി എസ്എപി ഡെപ്യൂട്ടി കമാൻഡന്റായി ജോലി നോക്കുകയായിരുന്നു. 400 മീറ്റർ ഓട്ടത്തിൽ ദേശീയ ചാന്പ്യനാണ്. 1989ൽ ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാന്പ്യൻഷിപ് 4x400 റിലേയിൽ വെള്ളി മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു. മൂന്നുതവണ സാഫ് ഗെയിംസിൽ പങ്കെടുത്തു. 1990ലെ ഏഷ്യൻ ഗയിംസിൽ പങ്കെടുത്തിട്ടുണ്ട്. സികെഎം സ്കൂൾ സ്പോർട്സ് താരവുമായിരുന്നു.
ക്യാന്പിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ കെ.മുരളീധരൻ എംഎൽഎ, ഡിജിബി ലോക്നാഥ് ബെഹ്റ, എഡിജിപിമാരായ ബി. സന്ധ്യ, നിതിൻ അഗർവാൾ, സുകേഷ് കുമാർ, സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് തുടങ്ങിയവർ അന്തിമോപാചാരം അർപ്പിച്ചു. കഴിഞ്ഞ ദിവസം എഎസ്പി ക്യാന്പ് ക്വാർട്ടേഴ്സിനു സമീപം പ്രഭാത സവാരിക്കിടയിൽ തെരുവു നായയുടെ കടിയേറ്റിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പും എടുത്തിരുന്നു.
എസ്എപി ക്യാന്പ് ഡെപ്യൂട്ടി കമൻഡാന്റ് സി.എസ്. മുരളീധരൻ നിര്യാതനായി
12:09 AM Oct 16, 2017 | Deepika.com