തിരുവനന്തപുരം: ആദ്യഞെട്ടലിൽനിന്നു പുറത്തുവന്ന കോണ്‍ഗ്രസ് നേതൃത്വം സോളാർ നടപടിയുടെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. നിയമനടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. നിയമസഭയിൽ റിപ്പോർട്ട് വയ്ക്കുന്നതിനു മുന്‍പ് പ്രസക്തഭാഗങ്ങൾ പുറത്തു വിട്ടു എന്നു കാട്ടി കെ.സി. ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്പീക്കർക്ക് അവകാശലംഘനത്തിനു നോട്ടീസ് നൽകി.
ഈ വിഷയത്തിൽ പരസ്യ പ്രതികരണം ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനു കിട്ടിയ പ്രതിഫലമാണിതെന്നു കോണ്‍ഗ്രസ് നേതാവ് വി.ടി. ബൽറാം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെങ്കിലും ഹൈക്കമാൻഡ് വിലക്കോടെ പരസ്യ സംവാദത്തിനു സാധ്യതയില്ലാതായി. മുതിർന്ന നേതാക്കളെല്ലാം തന്നെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടു രംഗത്തെത്തി.
സർക്കാർ രാഷ്ട്രീയ പകപോക്കൽ നടത്തുന്നു എന്ന വാദമാണു കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. റിപ്പോർട്ട് പരസ്യമാക്കാതെ റിപ്പോർട്ടിലെ നിഗമനങ്ങൾ എന്നു പറഞ്ഞു ചില കാര്യങ്ങൾ പുറത്തുവിട്ടതും അതിന്റെ അടിസ്ഥാനത്തിലുള്ള നിയമോപദേശമെന്നും നടപടിയെന്നും പറഞ്ഞുള്ള നീക്കങ്ങ ളും അധാർമികമാണെന്നു വിമർശനം ഉയർത്തുന്നുണ്ട്. കോണ്‍ഗ്രസിനെതിരേ നീക്കം നടത്തി ബിജെപിയെ സഹായിക്കാനാണ് സിപിഎമ്മും പിണറായി വിജയനും ശ്രമിക്കുന്നതെന്ന രാഷ്ട്രീയ ആരോപണവും കോണ്‍ഗ്രസ് നേതാക്കൾ ഉയർത്തുന്നു. കേസിനെ രാഷ്ട്രീയമായല്ല, നിയമപരമായാണു നേരിടാൻ പോകുന്നതെന്നാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്.
കേസും നടപടിയും നിയമപരമായി നിലനിൽക്കില്ലെന്ന വാദവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും അത് ഉമ്മൻ ചാണ്ടിക്കു നൽകാൻ സാധ്യത കുറവാണ്. പരസ്യരേഖയല്ല എന്ന നിലപാടാകും സർക്കാർ സ്വീകരിക്കുക. അങ്ങനെ വന്നാൽ നിയമമാർഗങ്ങളിലേക്ക് ഉമ്മൻ ചാണ്ടി നീങ്ങിയേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടുത്ത നടപടികളിലേക്കു സർക്കാർ നീങ്ങിയിട്ടും കൂസലില്ലാതെയാണ് ഉമ്മൻ ചാണ്ടിയുടെ നില്പ്. കേസ് നേരിടുന്നതിൽ തികഞ്ഞ ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
കേസുമായി ബന്ധപ്പെട്ടു പാർട്ടിതലത്തിൽ കാര്യമായ ചർച്ചകൾ നേതാക്കൾ ഡൽഹിയിൽ നിന്നു മടങ്ങിയെത്തിയ ശേഷം മാത്രമേ ഉണ്ടാകൂ. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി നിന്ന് ഈ വിഷയത്തെ നേരിടണമെന്ന നിലപാടിലാണ് നേതാക്കൾ. സോളാർ പ്രശ്നത്തിൽ ഹൈക്കമാൻഡ് എന്തു നിലപാടു സ്വീകരിക്കുമെന്നതിനെക്കൂടി ആശ്രയിച്ചായിരിക്കും കേരളത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട്.
കോൺഗ്രസ് നേതാക്കൾക്കെതിരേ കൂട്ടത്തോടെ നടപടിയെടുത്ത് കടുത്ത പ്രഹരം നൽകിയെങ്കിലും ഭരണപക്ഷ നേതാക്കൾ ഈ വിഷയത്തിൽ ഇന്നലെ കാര്യമായ ആവേശമൊന്നും പ്രകടിപ്പിച്ചില്ല.
നേതാക്കൾക്കെതിരേ ബലാൽസംഗക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുക്കാനുള്ള തീരുമാനം രാഷ്ട്രീയമായി ഗുണം ചെയ്യുമോ എന്ന കാര്യത്തിൽ ഭരണപക്ഷത്തും സന്ദേഹമുണ്ട്.
സാബു ജോണ്‍
സോളാർ: കോൺഗ്രസ് ഒരുങ്ങുന്നത് പ്രത്യാക്രമണത്തിന്
07:55 AM Oct 13, 2017 | Deepika.com