ചങ്ങനാശേരി: സീറോമലബാർ സഭയ്ക്കു ഭാരതം മുഴുവനും അജപാലന പ്രവർത്തനങ്ങൾക്കു മാർപാപ്പ അനുവാദം നല്കിയത് സഭയിൽ പുത്തൻ ഉണർവിനും പ്രവർത്തനങ്ങൾക്കും അവസരമാകുമെന്നു ചങ്ങനാശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് ജാഗ്രതാ സമിതി. ഇതു ഭാരതസഭയെ ശക്തിപ്പെടുത്തും.
സീറോ മലബാർ സഭാ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തിയതിന്റെ രജതജൂബിലി വേളയിൽ സഭയ്ക്കു കേരളത്തിനു പുറത്തു രണ്ടു രൂപതകൾ ലഭിച്ചത് അഭിമാനകരമാണ്. കൂടുതൽ പ്രേഷിതതീക്ഷ്ണതയോടെ പ്രവർത്തിക്കാൻ ഇതു പ്രചോദനമാകുമെന്നും യോഗം അഭിപ്രായപ്പെട്ടു. ദീർഘനാളായി ഇക്കാര്യങ്ങൾക്കു മുൻകൈയെടുത്ത സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും സഭാ സിനഡിനും യോഗം അഭിനന്ദനം അറിയിച്ചു.
അതിരൂപതാ കേന്ദ്രത്തിൽ കൂടിയ യോഗത്തിൽ പിആർഒ ജോജി ചിറയിൽ അധ്യക്ഷത വഹിച്ചു. പ്രഫ. ജെ.സി. മാടപ്പാട്ട്, കെ.വി. സെബാസ്റ്റ്യൻ, ഡോ.സോണി കണ്ടംകരി, പി.പി. ജോസഫ്, ജോർജ് വർഗീസ്, ഡോമിനിക് ജോസഫ്, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരതസഭയെ ശക്തിപ്പെടുത്തും: ജാഗ്രതാ സമിതി
07:46 AM Oct 13, 2017 | Deepika.com