തൊടുപുഴ: ഏലമലക്കാടുകൾ സംരക്ഷിത വനഭൂമിയാക്കി വനവിസ്തൃതി കൂട്ടാനുള്ള വനംവകുപ്പിന്റെ രഹസ്യ അജൻഡയാണ് സിഎച്ച്ആർ പ്രദേശത്തുകൂടിയുള്ള ദേശീയപാത നിർമാണം തടഞ്ഞതിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നും ഇതിനെ ശക്തമായി എതിർക്കുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
ദേശീയപാത നിർമാണം തടഞ്ഞുകൊണ്ടുള്ള വനംവകുപ്പിന്റെ നടപടി അധികാര ദുർവിനിയോഗമാണ്. സിഎച്ച്ആർ പ്രദേശം വനംവകുപ്പിന്റെ കീഴിലാണെന്നു വരുത്താനുള്ള ഗൂഢശ്രമമാണിതിന്റെ പിന്നിലെന്നു സംശയിക്കുന്നു. ഇരട്ട നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ള സിഎച്ച്ആറിലെ മരങ്ങൾ മാത്രമേ വനംവകുപ്പിനു കീഴിലുള്ളൂ. ഭൂമി റവന്യൂ വകുപ്പിന്റേതാണ്. വനം- റവന്യൂ വകുപ്പുകൾ സംഘടിതമായി കേരളത്തിലുടനീളം നടത്തുന്ന കർഷകദ്രോഹ നടപടികളുടെ തുടർച്ചയാണു സിഎച്ച്ആർ മേഖലയിലെ ദേശീയപാത നിർമാണം തടഞ്ഞുകൊണ്ടുള്ള വനംവകുപ്പിന്റെ അനധികൃത ഇടപെടലും അതിക്രമവും. കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം വനത്തിൽ നിർമാണം നടത്തുന്നതിൽ പാലിക്കേണ്ട മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വനമേഖലയിൽ വനേതര പ്രവർത്തനങ്ങൾക്കു കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിയമം കാർഡമം ഹിൽ റിസർവിനു ബാധകമല്ല.
ഏലമലക്കാടുകൾ വനഭൂമിയാക്കാനുള്ള അജൻഡ വിലപ്പോവില്ല: ഇൻഫാം
07:35 AM Oct 13, 2017 | Deepika.com