കൊച്ചി: സംസ്ഥാനത്തു ത്രീസ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കു ബാർ ലൈസൻസ് അനുവദിക്കാമെന്നതാണു സർക്കാരിന്റെ നയപരമായ തീരുമാനമെന്നും ടു സ്റ്റാർ മുതൽ താഴേക്കുള്ള ഹോട്ടലുകൾക്കു ബാർ അനുവദിക്കാനാവില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
ത്രീസ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കു മാത്രം ബാർ അനുവദിക്കുന്ന പുതിയ മദ്യനയത്തെ ചോദ്യം ചെയ്തു കേരള ബാർ ഹോട്ടൽസ് അസോസിയഷൻ നൽകിയ ഹർജിയിൽ നികുതി വകുപ്പ് അണ്ടർ സെക്രട്ടറി എസ്. മുരളിയാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
ബാർ ലൈസൻസ് ത്രീ സ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കായി 2002 ൽ പരിമിതപ്പെടുത്തിയപ്പോൾ സുപ്രീം കോടതി ആ ഭേദഗതി ശരിവച്ചിരുന്നു. മദ്യവ്യാപാരം മൗലിക അവകാശമല്ലെന്നും സുപ്രീം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഹർജിക്കാർ ത്രീസ്റ്റാർ മുതലുള്ള ഹോട്ടലുടമകളല്ല. ടു സ്റ്റാർ മുതൽ താഴേക്കുള്ള ഹോട്ടലുകൾക്കു 2002ൽ തന്നെ ബാർ ലൈസൻസ് നൽകേണ്ടെന്നു വന്നെങ്കിലും സ്റ്റാർ പദവി ഉയർത്താൻ സമയം നൽകി 2010 വരെ ഇവർക്ക് ബാർ ലൈസൻസ് അനുവദിച്ചിരുന്നു.
ഇത്തരം ലൈസൻസ് നിലനിൽക്കില്ലെന്നു 2010 ലെ സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പിന്നീട് 2014 ൽ ബാർ ലൈസൻസ് ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമാക്കിയപ്പോൾ ഇതും ശരിവച്ചു.
ഈ വിഷയം പഠിക്കാൻ നിയോഗിച്ച ഏകാംഗ കമ്മീഷനും ത്രീസ്റ്റാർ ഹോട്ടൽ മുതലുള്ളവയ്ക്കു ലൈസൻസ് നൽകിയാൽ മതിയെന്നു നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ടും അബ്കാരി മേഖലയിലെ മറ്റു വിഷയങ്ങളും പരിഗണിച്ചാണു 2017 ജൂണ് 23 ന് സർക്കാർ ഭേദഗതി കൊണ്ടുവന്നത്.
2014 മാർച്ച് 31നു ബാർ ലൈസൻസ് ഉണ്ടായിരുന്ന ത്രീസ്റ്റാർ മുതലുള്ള ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചത്. ഹർജിക്കാർ എക്സൈസ് കമ്മീഷണർക്കു നിവേദനം നൽകിയെങ്കിലും ചട്ടവിരുദ്ധമായി കമ്മീഷണർക്ക് ഒന്നും ചെയ്യാനാവില്ല. ത്രീസ്റ്റാറിനു താഴെ ആർക്കും ബാർ ലൈസൻസ് അനുവദിച്ചിട്ടില്ല എന്നതിനാൽ ഇതിൽ വിവേചനമുണ്ടെന്ന ആരോപണവും ശരിയല്ലെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.
ടൂ സ്റ്റാർ വരെ ബാർ ലൈസൻസ് നൽകില്ലെന്നു സർക്കാർ
02:36 AM Oct 13, 2017 | Deepika.com