ചങ്ങനാശേരി: നൂറു തികഞ്ഞ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്കും നവതിയിലെത്തിയ ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിലിനും ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണം. ആർച്ച് ബിഷപ്പുമാരായ മാർ ജോസഫ് പെരുന്തോട്ടവും മാർ ജോസഫ് പവ്വത്തിലും ബിഷപ് മാർ തോമസ് തറയിലും ചേർന്നു പുഷ്പഹാരങ്ങളും ഷാളുമണിയിച്ച് ഇരുവരെയും സ്വീകരിച്ചു.
മാർ ക്രിസോസ്റ്റം എല്ലാരോടും നർമം കലർത്തി ദൈവരാജ്യം പ്രസംഗിച്ച മേലധ്യക്ഷനാണെന്നു മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. മാർ ജോസഫ് പള്ളിക്കാപറന്പിലും അതിരൂപതയോട് എന്നും സ്നേഹവും കരുതലും പുലർത്തിയ ബിഷപ്പാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രായത്തിന്റെ ക്ഷീണം അറിയാതെ രണ്ടു പിതാക്കൻമാരും സഭയിലും സമൂഹത്തിലും സജീവമായി നിലകൊള്ളുന്നതു സന്തോഷകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാർ ക്രിസോസ്റ്റത്തിനോട് തനിക്ക് ആത്മബന്ധമുണ്ടെന്നും വിവിധ വേദികളിൽ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മാർ പള്ളിക്കാപറന്പിൽ പറഞ്ഞു. മാർ ക്രിസോസ്റ്റത്തിന്റെ ശുശ്രൂഷയെ മാർ ജോസഫ് പവ്വത്തിലും പ്രകീർത്തിച്ചു.
മുൻ ബിഷപ് ദൈവദാസൻ മാർ മാത്യു കാവുകാട്ട് തന്നോടു വലിയ സ്നേഹം കാണിച്ചിരുന്നു. മാർത്തോമ്മ സഭയിലെ നിരവധി വൈദികർ എസ്ബി കോളജിലെ വിദ്യാർഥികളായിരുന്നു- മാർ ക്രിസോസ്റ്റം അനുസ്മരിച്ചു. മാർ തോമസ് തറയിൽ, വികാരി ജനറാൾ മോണ്‍. ജോസഫ് മുണ്ടകത്തിൽ, സന്ദേശനിലയം ഡയറക്ടർ റവ.ഡോ.ജോബി കറുകപ്പറന്പിൽ എന്നിവരും ആശംസകൾ അറിയിച്ചു.
വികാരിജനറാൾമാരായ മോണ്‍.ഫിലിപ്പ്സ് വടക്കേക്കളം, മോണ്‍.ജെയിംസ് പാലക്കൽ, ചാൻസിലർ റവ.ഡോ.ടോം പുത്തൻകളം, പ്രൊക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ഹൗസ് പ്രൊക്യുറേറ്റർ ഫാ.റോജൻ പുരക്കൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ.സോണി കണ്ടങ്കരി തുടങ്ങിയവരും പങ്കെടുത്തു.
നിറഞ്ഞ മനസോടെ അവരെത്തി, സ്നേഹം തൊട്ടറിഞ്ഞു
02:36 AM Oct 13, 2017 | Deepika.com