പാലക്കാട്: സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളിൽ ശക്തമായ നിലപാടുന്നയിച്ചു വിവാദമുണ്ടാക്കാറുള്ള വി.ടി. ബൽറാം എംഎൽഎയുടെ പുതിയ പ്രതികരണവും രാഷ്ട്രീയ ചൂടിലേക്ക്. സോളാർ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത പ്രസ്താവനയാണു ചർച്ചയ്ക്കു വഴിവച്ചിരി ക്കുന്നത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലുൾപ്പെടെ കോണ്‍ഗ്രസിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനു കിട്ടിയ പ്രതിഫലമാണ് ഇപ്പോഴത്തെ സോളാർ കേസ് വിവാദമെന്നും ഇനിയെങ്കിലും കോണ്‍ഗ്രസ് ഇത്തരം ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നുമാണു ബൽറാം ഉന്നയിച്ചിരിക്കുന്നത്. '
പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണകമ്മീഷൻ റിപ്പോർട്ടിൻമേൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾവച്ച് അനുമാനിക്കാൻ കഴിയില്ല.
ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ചു ടി.പി. ചന്ദ്രശേഖരൻ കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ചു മുന്നോട്ടുകൊണ്ടുപോകാതെ ഇടയ്ക്കുവച്ച് ഒത്തുതീർപ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമായി കണക്കാക്കിയാൽമതി. ഇനിയെങ്കിലും അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ചു തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളൻ മന്ത്രിമാർക്കെതിരേ ശബ്ദമുയർത്താൻ കോണ്‍ഗ്രസ് നേതാക്കന്മാർ തയാറാകണം.
കോൺഗ്രസ് മുക്ത ഭാരതം എന്നതു ദേശീയതലത്തിലെ ആർഎസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ കോണ്‍ഗ്രസ് മുക്ത കേരളം എന്നാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ വിടവിൽ ബിജെപിയെ വിരുന്നൂട്ടി വളർത്തി, സർവമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്നു കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നതെന്നു തിരിച്ചറിഞ്ഞു തിരിച്ചടിക്കാൻ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കൾക്കു കഴിയേണ്ടതുണ്ടെന്നും പറഞ്ഞാണു വിടി. ബൽറാം എംഎൽഎയുടെ പോസ്റ്റ് അവസാനിക്കുന്നത്.
രാഷ്ട്രീയ ഒത്തുകളിയുടെ പ്രതിഫലം: വി.ടി. ബൽറാം
02:29 AM Oct 13, 2017 | Deepika.com