തിരുവനന്തപുരം: സംസ്ഥാനത്തെ നേതാക്കൾ ഹൈക്കമാൻഡിനു സമർപ്പിച്ചതു മാനദണ്ഡങ്ങൾ ലംഘിച്ചുള്ള കെപിസിസി അംഗങ്ങളുടെ പട്ടിക. യുവാക്കൾക്കും വനിതകൾക്കും പുതുമുഖങ്ങൾക്കും നിശ്ചിത ശതമാനം അവസരം നൽകണമെന്ന നിർദേശം പൂർണമായി കാറ്റിൽ പറത്തിയുള്ള പട്ടികയാണു കെപിസിസി നേതൃത്വം നൽകിയത്.
കെപിസിസി പട്ടിക സംബന്ധിച്ച് ഡൽഹിയിൽ ഇന്നു സംസ്ഥാനത്തെ നേതാക്കളുമായി ചർച്ച നടക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവരോടു ഡൽഹിയിലെത്താൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാന നേതൃത്വം സമർപ്പിച്ച പട്ടികയിൽ അടിമുടി മാറ്റം വരുത്തിയുള്ള പട്ടികയ്ക്കാകും അംഗീകാരം ലഭിക്കുകയെന്നാണു സൂചന. 282 അംഗ കെപിസിസി പട്ടികയിൽ 33 ശതമാനം സംവരണം വനിതകൾക്കും യുവാക്കൾക്കും പുതുമുഖങ്ങൾക്കും നൽകാനായിരുന്നു ധാരണ. എന്നാൽ, പുറത്തുവന്ന പട്ടികയിൽ 20 ശതമാനം പോലും വനിതകളെയും യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടില്ലെന്നാണു പരാതി.
പുറത്തുവന്ന പട്ടിക പുതുക്കി മറ്റൊരു പട്ടിക എഐസിസിക്കു സമർപ്പിച്ചതായി നേതാക്കൾ പറയുന്നു. കേന്ദ്ര നിരീക്ഷകനായെത്തിയ നാച്ചിയപ്പൻ ഡൽഹിക്കു മടങ്ങിയെത്തിയപ്പോൾ കെപിസിസി പട്ടിക നൽകിയിരുന്നില്ല. ഇതിനാൽ ആദ്യ പട്ടിക എന്ന് ഒന്നില്ലെന്നും ഇപ്പോൾ പുറത്തു വന്ന ലിസ്റ്റ് തന്നെയാണ് കെപിസിസി നേതൃത്വം സമർപ്പിച്ചതെന്നുമാണു പറയപ്പെടുന്നത്.
ഇപ്പോഴത്തെ പട്ടികയിൽ നേതാക്കൾ പലരും ബ്ലോക്കുകൾ മാറിയാണു കെപിസിസി ലിസ്റ്റിൽ ഇടം നേടിയിട്ടുള്ളത്. നിലവിലെ കെപിസിസി ഭാരവാഹികളിൽ ഭൂരിഭാഗവും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, എ, ഐ ഗ്രൂപ്പുകൾക്കു പുറത്തുള്ള ചില കെപിസിസി ഭാരവാഹികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ പെട്ട കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, വി.എസ്. ഹരീന്ദ്രനാഥ്, ബി.എസ്. ബാലചന്ദ്രൻ, വിതുര ശശി, മുൻ എംപി തലേക്കുന്നിൽ ബഷീർ എന്നിവർ നിലവിലെ പട്ടികയിൽ ഇല്ല. ഇതു പോലെ മറ്റു ജില്ലകളിലേയും ചില പ്രമുഖ നേതാക്കളെ ഒഴിവാക്കിയിട്ടുണ്ട്.
കൊല്ലത്തു ശൂരനാട് സ്വദേശിയായ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഏറെ അകലെയുള്ള വടക്കേവിള ബ്ലോക്കിലൂടെയാണു കെപിസിസിയിൽ ഇടം നേടു
ന്നത്.
കെപിസിസി: സംസ്ഥാന നേതൃത്വം സമർപ്പിച്ചതു മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പട്ടിക
02:29 AM Oct 13, 2017 | Deepika.com